ഉയർന്ന പലിശ വാഗ്ദാനം ചെയ്തു പണം സ്വീകരിച്ച ശേഷം വഞ്ചിച്ചെന്ന പരാതിയിലാണ് മുംബൈ ആസ്ഥാനമായ ഗുഡ്‌വിൻ ജ്വല്ലറിയുടെ തൃശൂരിലുള്ള ഷോറൂമുകളിലും ആമ്പല്ലൂരിലെ വീട്ടിലും മഹാരാഷ്ട്ര പോലീസെത്തി പരിശോധന നടത്തിയത്. ജ്വല്ലറിയിൽ പണം നിക്ഷേപിച്ച് കബളിപ്പിക്കപ്പെട്ടവരും അന്വേഷണ സംഘത്തോടൊപ്പമുണ്ടായിരുന്നു.
മഹാരാഷ്ട്ര ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ആസ്തി വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടന്നത്. ഏകദേശം 500 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. ഒരു ലക്ഷം രൂപ മുതൽ രണ്ടു കോടി രൂപ വരെ നിക്ഷേപിച്ചവർ മഹാരാഷ്ട്രയിൽ വഞ്ചിക്കപ്പെട്ടതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പരാതികൾ.
1154 പേരാണ് ഇത് വരെ മഹാരാഷ്ട്രയിൽ മാത്രം ഇവർക്കെതിരെ പരാതി നൽകിയിട്ടുള്ളത്. പണം കിട്ടാതായതോടെ നിക്ഷേപകർ പ്രശ്നമുണ്ടാക്കിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തുടർന്ന് 2019 ഡിസംബറിലാണ് ജ്വല്ലറി ഉടമകൾ അറസ്റ്റിലാകുന്നത്.
സമാനമായ കേസിൽ നഗരത്തിലെ മറ്റൊരു മലയാളി സ്ഥാപനമായ വി ജി എൻ ജ്വല്ലറി ഉടമയും മക്കളും അറസ്റ്റിലാണ്. എസ് കുമാർ ജ്വല്ലറിക്കെതിരെയും പരാതികൾ ഉയർന്നതോടെ മുംബൈയിൽ സാമ്പത്തിക കുറ്റാന്വേഷണ സംഘത്തിന്റെ അന്വേഷണം നേരിടുന്നത് മൂന്ന് മലയാളി ജ്വല്ലറികളാണ്.
ആയിരം കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ഈ മൂന്ന് ജ്വല്ലറികളുമായി നടന്നിരിക്കുന്നതെന്നാണ് പരാതികൾ. മലയാളികളും ഇതര ഭാഷക്കാരുമടങ്ങുന്ന നിരവധി നിക്ഷേപകർക്കാണ് ജീവിതം സമ്പാദ്യം മുഴുവൻ നഷ്ടമായിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here