സംസ്ഥാനത്ത് മഴ തുടരുന്നു (Heavy Rains). അതിശക്തമായ മഴ ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണെങ്കിലും സംസ്ഥാന വ്യാപകമായി മഴ ഇടതടവില്ലാതെ തുടരുകയാണ്. മഴയിൽ പലയിടത്തും നാശനഷ്ടങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ചെറുഡാമുകളിൽ പലതിലും പൂര്‍ണ സംഭരണശേഷിയിലേക്ക് എത്തുന്ന നിലയാണ്.
മഴക്കെടുതികൾ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തുന്ന സാഹചര്യത്തിൽ റവന്യൂ മന്ത്രി കെ.രാജൻ്റെ ഓഫീസിൽ പ്രത്യേക കണ്‍ട്രോൾ റൂം തുറന്നിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ ജനങ്ങൾക്ക് കണ്‍ട്രോൾ റൂമിൽ വിളിച്ച് സഹായം തേടാം.ബന്ധപ്പെടേണ്ട നമ്പർ – 8078548538
കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പ് ക്രമീകരിക്കാനായി പെരിങ്ങൽകുത്ത് ഡാമിൻ്റെ (Peringalkuth Dam) ഒരു ഷട്ടർ തുറന്നു. ഡാമിലെ ജലനിരപ്പ് 420 മീറ്ററാക്കി ക്രമീകരിക്കാനാണ് ഷട്ടർ തുറന്നത്. നിലവിൽ 420.9 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. പെരിങ്ങൽകുത്ത് ഡാമിൻ്റെ 7 ഷട്ടറുകളിലൊന്നാണ് വൈകിട്ട് തുറന്നത്.
തിരുവനന്തപുരം അരുവിക്കര ഡാമിന്റെ രണ്ടാമത്തെ ഷട്ടർ 20 cm ഉം മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകൾ 30 cm വീതവുമാണ് (ആകെ 80 cm) നിലവിൽ ഉയർത്തിയിട്ടുള്ളത്. വൈകീട്ട് 04:30 ന് മൂന്നാമത്തെ ഷട്ടർ 20 cm ഉം നാലാമത്തെ ഷട്ടർ 10 cm ഉംകൂടി (അകെ 110 cm) ഉയർത്തുമെന്നും സമീപ വാസികൾ ജാഗ്രത പാലിയ്ക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം കനത്തമഴയിൽ നാട്ടികയിൽ തെങ്ങ് വീണ് വീട് തകർന്നു. നാട്ടിക ജുമാ മസ്ജിദിന് സമീപം പതിനാലാം വാർഡിൽ വേളുവീട്ടിൽ നാരായണൻ്റെ ഓടിട്ട വീടാണ് തകർന്നത്. വ്യാഴാഴ്ച്ച രാവിലെ 10 മണിക്കാണ് വീട്ടിലെ തെങ്ങ് കടപുഴകി വീണത്. വീട് ഭാഗികമായി തകർന്നു.സംഭവ സമയത്ത് വീടിനുള്ളിൽ ആരുമില്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല.
കണ്ണൂർ ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ പഴശി ഡാമിന് തീരത്തുള്ളവർ മാറിത്താമസിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരോടും മാറിതാമസിക്കാൻ നിർദേശം നൽകി. ജില്ലയിലെ അഞ്ച് താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here