വിദേശത്ത് ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബുവിനെ ( Vijay Babu) നാട്ടിലെത്തിയ്ക്കാനുള്ള നീക്കം ശക്തമാക്കി പോലീസ്. വിജയ് ബാബു ഒളിവിൽ കഴിയുന്ന രാജ്യത്തെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു.
ചൊവ്വാഴ്ച്ചയ്ക്കകം വിജയ് ബാബു ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ നാഗരാജു അറിയിച്ചു. പീഡനക്കേസിൽ പ്രതിയായതിനെത്തുടർന്ന് ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബു കഴിഞ്ഞ ദിവസം ജോർജിയയിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
ഇതിനിടെ വിജയ് ബാബുവിൻ്റെ പാസ്പോർട്ട് റദ്ദാക്കുകയും ചെയ്തിരുന്നു. ജോർജിയയിലെ ഇന്ത്യൻ എംബസിയെ ഇക്കാര്യം പോലീസ് അറിയിച്ചിട്ടുണ്ട്. ഈ മാസം 24 ന് നാട്ടിൽ തിരിച്ചെത്തുമെന്നാണ് വിജയ് ബാബു പാസ്പോർട്ട് ഓഫീസറെ അറിയിച്ചിരുന്നത്.
എന്നാൽ 24 നകം വിജയ് ബാബു എത്തിയില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. കുറ്റവാളികളെ കൈമാറാൻ കരാറില്ലാത്ത രാജ്യമാണെങ്കിലും റെഡ് കോർണർ നോട്ടീസ് ബാധകമായിരിക്കുമെന്ന് കമ്മീഷണർ ചൂണ്ടിക്കാട്ടി.
അതേ സമയം വിജയ് ബാബുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അപേക്ഷയിൽ തീർപ്പുണ്ടാകും വരെ ഒളിവിൽ തുടരാണ് വിജയ് ബാബുവിൻ്റെ ശ്രമം.
Vijaybabu: വിജയ് ബാബു ജോർജിയയിൽ
ബലാത്സംഗക്കേസിൽ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബു(vijaybabu) ദുബായിൽ നിന്നും ജോർജിയയിലേയ്ക്ക് കടന്നതായി വിവരം. റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിനായി പൊലീസ് ഉടൻ ഇൻ്റർപോളിനെ സമീപിക്കും.
നേരത്തെ മെയ് 19-ന് പാസ്പോര്‍ട്ട് ഓഫീസര്‍ മുൻപാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവിൽ തുടരുകയായിരുന്നു. താന്‍ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളുവെന്നും വിജയ് ബാബു പാസ്പോര്‍ട്ട് ഓഫീസറെ അറിയിച്ചു.
ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വവരം ലഭിച്ചത്. വിജയ്ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച മാത്രമേ ഇനി പരിഗണിക്കുകയുള്ളു.
കോടതി നടപടികള്‍ നീണ്ടുപോകുന്നതിനാലാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നതെന്നാണ് സൂചന. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ. ഈ സാഹചര്യത്തില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here