ഗ്യാന്‍വാപി പരാമര്‍ശം: ഡോ.രത്തന്‍ ലാലിന് ജാമ്യം

ഗ്യാന്‍വാപി പരാമര്‍ശത്തില്‍ അറസ്റ്റിലായ ഡല്‍ഹി ഹിന്ദു കോളജ് അധ്യാപകന്‍ ഡോ.രത്തന്‍ ലാലിന് ജാമ്യം. 50,000 രൂപയുടെ ബോണ്ടില്‍ തീസ് ഹസാരി കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന വാദത്തെ സമൂഹ മാധ്യമത്തിലൂടെ വിമര്‍ശിച്ചതിനാണ് രത്തന്‍ ലാലിനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി സ്വദേശി വിനീത് ജിന്‍ഡല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് ഇന്നലെ രാത്രിയാണ് രത്തന്‍ ലാലിനെ അറസ്റ്റ് ചെയ്തത്. മത സ്പര്‍ദ്ധ സൃഷ്ടിക്കല്‍ ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് ചരിത്ര വിഭാഗം അധ്യാപകനായ രത്തന്‍ ലാലിന് എതിരെ ചുമത്തിയത്.

പൊതുസമാധാനം തകര്‍ക്കാന്‍ സാധ്യതയുള്ള ചില അഭിപ്രായങ്ങള്‍ രത്തന്‍ ലാല്‍ പ്രഥമദൃഷ്ട്യാ പാസാക്കിയിട്ടുണ്ടെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ കോടതിയില്‍ വാദിച്ചു- ‘ഇത്രയും വിദ്യാസമ്പന്നനായ ഒരു വ്യക്തിയാണ് ഇങ്ങനെ ചെയ്തത്. ഇത്തരമൊരു പരാമര്‍ശം നടത്തിയതിന് ശേഷം അദ്ദേഹം അവിടെ നിര്‍ത്തിയില്ല. യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോകളിലൂടെ അദ്ദേഹം പറഞ്ഞത് ന്യായീകരിച്ചു’

നോട്ടീസ് നല്‍കാനും മറുപടി എന്തെന്ന് അറിയാനും പൊലീസിന് മതിയായ സമയമുണ്ടായിരുന്നുവെന്ന് രത്തന്‍ ലാലിന്റെ അഭിഭാഷകന്‍ വാദിച്ചു. മറുപടി തൃപ്തികരമായിരുന്നില്ലെങ്കില്‍ പൊലീസിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാമായിരുന്നു. പൊലീസ് അര്‍ണേഷ് കുമാര്‍ കേസിലെ വിധിയെ അവഹേളിച്ചു. അറസ്റ്റിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നും രത്തന്‍ ലാലിന്റെ അഭിഭാഷകന്‍ വാദിച്ചു.

രത്തന്‍ ലാലിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ഇന്ന് പ്രതിഷേധിച്ചിരുന്നു. എതിര്‍ക്കുന്നവരെ എല്ലാം അവസരം ലഭിക്കുമ്പോള്‍ ജയിലില്‍ അടയ്ക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News