Thrikkakkara : തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പിനുള്ള ( Thrikkakkara By Election ) തയ്യാറെടുപ്പ് പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ തൃക്കാക്കരയിലെത്തി. കുറ്റമറ്റ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ പൂർത്തിയായതായി സഞ്ജയ് കൗള്‍ പറഞ്ഞു.

മഴയും വെയിലും കൂസാതെ മുന്നണികള്‍ വോട്ട് പിടിക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ തൃക്കാക്കരയിലെ വോട്ടുകള്‍ കൃത്യതയോടെ പെട്ടിയിലാക്കാനുള്ള പ്രവർത്തനങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ സൂക്ഷിക്കാനുള്ള പുതിയ വെയർ ഹൗസ് തൃക്കാക്കരയില്‍ സജ്ജമായി.

ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ വെയർഹൗസ് ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ വിവിധ പോളിങ് ബൂത്തുകളും അദ്ദേഹം സന്ദർശിച്ചു. ഇ വി എമ്മുകളുടെ പരിശോധന പൂർത്തിയായിട്ടുണ്ട്. തൃക്കാക്കരയിൽ  പ്രശ്നബാധിത ബൂത്തുകളില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റിയഞ്ച് വോട്ടർമാരാണ് പട്ടികയിലുള്ളത്.

1470 ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചു. ഇടക്കിടെ മഴ ശക്തമാകുന്ന സാഹചര്യത്തിൽ പ്രതികൂല കാലാവസ്ഥ മറികടക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതായും  മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

തൃക്കാക്കരയില്‍ ( Thrikkakkara )  സ്ഥാനാര്‍ഥികളുടെ മൂന്നാം ഘട്ടപര്യടനം  തുടരുന്നു. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാണ്   എല്‍  ഡി എഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന്‍റെ ഇന്ന് രാവിലത്തെ പര്യടനം. ഇതിനു ശേഷം വീടുകള്‍ കയറി വോട്ടര്‍മാരെ നേരില്‍ കണ്ട് പിന്തുണ തേടും.

നാളെ മുഖ്യമന്ത്രിയും മറ്റ് എല്‍ ഡി എഫ് നേതാക്കളും മണ്ഡലത്തിലെത്തുന്നതോടെ പ്രചാരണത്തിന് കൂടുതല്‍ ആവേശം പകരും.മുണ്ടം പാലം ,എന്‍ ജി ഒ ക്വാര്‍ട്ടേഴ്സ്, മനയ്ക്കകടവ്, അത്താണി മേഖലകളിലാണ് യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസിന്‍റെ ഇന്നത്തെ പര്യടനം.

എന്‍ ഡി എ സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്‍ പനമ്പള്ളി നഗറില്‍ നിന്നും തുടങ്ങി വിവിധി മേഖലകളില്‍ ഭവന സന്ദര്‍ശനം നടത്തും. അതേസമയം തൃക്കാക്കരയിലൂടെ  എൽഡിഎഫ്  സെഞ്ചുറി നേടുമെന്ന്  ഐഎസ്എൽ കമന്റേറ്റര്‍  ഷൈജു ദാമോദരൻ.

തൃക്കാക്കരയിലെ കായിക രംഗത്തെ മുരടിപ്പിനെതിരെ കായികപ്രേമികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ഷൂട്ട് ഔട്ട്  മത്സരത്തിൽ വച്ചായിരുന്നു ഷൈജുവിൻ്റെ  തകർപ്പൻ കമൻ്റെറി.

Thrikkakkara : തൃക്കാക്കരയെ ട്രാവൽ ​ഹബ്ബാക്കി മാറ്റുമെന്ന് ഇ പി ജയരാജൻ

കെ റെയിൽ, മെട്രോ, ദേശീയ പാത എന്നിവയുടെ സം​ഗമ കേന്ദ്രമായ തൃക്കാക്കരയെ ട്രാവൽ ​ഹബ്ബാക്കി മാറ്റുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. തൃക്കാക്കര മണ്ഡലം എൽഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

മെട്രോ വിപുലീകരിക്കുന്നതിനൊപ്പം വിവിധ യാത്രസംവിധാനങ്ങൾ സജ്ജമാക്കും. ഇതോടെ ​ഗതാ​ഗത കുരുക്ക് ഒഴിവാകും. തൃക്കാക്കരയെ ലോകത്തെ ആകർഷിക്കുന്ന ന​ഗരമാക്കി മാറ്റും.

ഐടി സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിനൊപ്പം മണ്ഡലത്തിലെ എല്ലാവർക്കും പാർപ്പിടം നൽകും.  പട്ടയം ലഭിക്കാത്തവർക്ക് പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിക്കും.

കുസാറ്റ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. ഹരിത കേരളത്തിൻറെ ചാരുതയുള്ള പ്രധാന ന​ഗരമാക്കും. മാലിന്യ വിമുക്തമാക്കുന്നതിനൊപ്പം എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും.  വെള്ളക്കെട്ട് പരിഹരിക്കുന്നതിന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശാസ്ത്രീയ മാർ​ഗങ്ങൾ കൈകൊള്ളും.

വീടുകളിലും കച്ചവടസ്ഥാനപങ്ങളിലും പാചകവാതകമെത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കും. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം തൃക്കാക്കരയിൽ സ്ഥാപിക്കും.  യുവാക്കൾക്കും കുട്ടികൾക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിൽ പഞ്ചായത്താടിസ്ഥാനത്തിൽ കളിസ്ഥലം ഒരുക്കും.

സ്ത്രീ സുരക്ഷ ഉറപ്പാക്കും. കാർഷിക മേഖല മെച്ചപ്പെടുത്തും. കേരളം വികസിക്കുന്നതിനൊപ്പം തൃക്കാക്കര വികസിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കും. തൃക്കാക്കര മുൻസിപ്പാലിറ്റിയും മണ്ഡലവും വർഷങ്ങളായി യുഡിഎഫ് ഭരിക്കുന്നതിൻറെ ഭാ​ഗമായാണ് വികസന മുരടിപ്പുണ്ടായത്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ നടപ്പാക്കാത്തതിനാൽ തൃക്കാക്കര പകർച്ച വ്യാധിയുടെ കേന്ദ്രമായി മറി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ ജില്ലാ സെക്രട്ടറി പി രാജു അധ്യക്ഷനായി.‍ മന്ത്രി പി രാജീവ്, എൽ‍ഡിഎഫ് മണ്ഡലം സെക്രട്ടറി എം സ്വരാജ്, എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റം​ഗം  ടി പി രാമകൃഷ്ണൻ, മുൻ മന്ത്രി ജോസ് തെറ്റയിൽ, കോൺ​ഗ്രസ് (ബി) ജില്ലാ പ്രസിഡൻറ് പോൾ വർ​ഗീസ് എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here