കൊവിഡ് ( covid ) ആശങ്ക ഒഴിയും മുമ്പ് ലോകത്ത് കുരങ്ങുപനി ( Monkey Pox ) ഭീഷണിയാകുന്നു. ഇതുവരെ 12 രാജ്യങ്ങളിലായി 100ൽ അധികം കുരങ്ങുപനി കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് സാഹചര്യങ്ങള്‍ നിരീക്ഷിക്കാനും ജാഗ്രത ശക്തമാക്കാനുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം
2020 ൽ ആരംഭിച്ച കൊവിഡ് വലിയ ഭീതിയാണ് ലോകത്ത് ഉണ്ടാക്കിയത്. ലോകത്തിലെ എല്ലാ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളും തകർന്നടിഞ്ഞു. എല്ലാ രാജ്യങ്ങലിലെ വിപണികളും, ജന ജീവിതവും സാധാരണ നിലയിലേയ്ക്ക് എത്തുന്ന സാഹചര്യത്തിലാണ് പുതിയ ഭീഷണിയുമായി കുരങ്ങ് പനി എത്തുന്നത്.
കുരങ്ങുപനിയുടെ 100ലധികം കേസുകള്‍ യൂറോപ്പില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതോടെ അടിയന്തരമായി ലോകാരോഗ്യസംഘടന യോഗം ചേർന്നു . കാനഡക്ക് പിറകെ ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, സ്വീഡന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലും കുരങ്ങുപനി കണ്ടെത്തിയിരുന്നു. ഇന്ത്യയിലും കുരങ്ങു പനി ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
മരണ സാധ്യത ആറ് ശതമാനത്തില്‍ താഴെയാണെങ്കിലും ജാഗ്രത വേണമെന്നാണ് ലോകാരോഗ്യ സംഘടനകളുടെ മുന്നറിയിപ്പ്. ഇന്ത്യയിൽ ഇതുവരെ കുരങ്ങു പനി സ്വീകരിച്ചിട്ടില്ല.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിനും ഐസിഎംആറിനും നിർദ്ദേശം നൽകി. മങ്കിപോക്‌സ് വൈറസ് ബാധയാണ് കുരുങ്ങ് പനിക്ക് കാരണം.
ഓർത്തോപോക്‌സ് വൈറസ് വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് ഈ വൈറസ്. വൈറസ് ബാധിച്ച മൃഗത്തിൽ നിന്നോ മനുഷ്യനിൽ നിന്നോ മറ്റൊരു മനുഷ്യനിലേക്ക് അസുഖം പടരാം. കണ്ണ്, മൂക്ക്, വായ, ശ്വാസനാളം, ശരീരത്തിലെ മുറിവുകൾ എന്നിവയിലൂടെ വൈറസ് ബാധയേൽക്കാം.
മുഖത്തും ശരീരത്തും ചിക്കൻ പോക്സ് പോലുള്ള കുമിളകള്‍, പനി, ശരീരവേദന എന്നിവയാണ് പ്രധാനരോഗ ലക്ഷണങ്ങള്‍.കൊവിഡിന് സമാനമാണ് മങ്കി പോക്‌സിന്റെയും പ്രതിരോധ മാർഗങ്ങൾ.നിലവിൽ കുരങ്ങ് പനിക്ക് മരുന്ന് കണ്ടുപിടിച്ചിട്ടില്ല.
Monkeypox: ലോകത്തെ ആശങ്കയിലാഴ്ത്തി യൂറോപ്പില്‍ കുരങ്ങുപനി; കുരങ്ങുപ്പനി പടരുന്നതെങ്ങിനെ? ലക്ഷണങ്ങള്‍ എന്തൊക്കെ?
രോഗലക്ഷണങ്ങള്‍
കുരങ്ങുപനി വൈറസ് മൂലമുണ്ടാവുന്ന രോഗമാണ്. പനി തന്നെയാണ് ഇതിന്റെ പ്രാഥമിക ലക്ഷണം. ശരീരത്തില്‍ അങ്ങിങ്ങായി തടിപ്പും ചുണങ്ങും രൂപപ്പെടുന്നതാണ് മറ്റൊരു പ്രധാന രോഗലക്ഷണം. സാധാരണഗതിയില്‍ കുരങ്ങുപനി അത്ര ഗുരുതരമാവാറില്ല. രണ്ട് രീതിയിലുള്ള കുരങ്ങുപനികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒന്നാമത്തേത് കോംഗോ കുരങ്ങുപനിയാണ്. ഇത് കൂടുതല്‍ ഗുരുതരമാവാറുണ്ട്. 10 ശതമാനം വരെ മരണനിരക്കും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ വര്‍ഗത്തില്‍ പെടുന്ന കുരങ്ങുപനി അത്ര പൊതുവില്‍ ഗുരുതരമാവാറില്ല. 1 ശതമാനം മാത്രമാണ് മരണനിരക്ക്. യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ കുരങ്ങുപനിയാണ്.
Also Read-മങ്കിപോക്‌സ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍
”ചരിത്രത്തില്‍ ഇത് വരെ വളരെ കുറച്ച് കേസുകള്‍ മാത്രമാണ് പുറത്തേക്ക് വ്യാപിച്ചിട്ടുള്ളത്. ഈ വര്‍ഷത്തിന് മുമ്പ് എട്ട് തവണ മാത്രമാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്,” ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്റ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഇന്റര്‍നാഷണല്‍ പബ്ലിക് ഹെല്‍ത്ത് പ്രൊഫസറായ ജിമ്മി വിറ്റ് വര്‍ത്ത് പറഞ്ഞു. യൂറോപ്പില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തത് വളരെ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോര്‍ച്ചുഗലില്‍ ഇത് വരെ 5 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്‌പെയിനില്‍ 23 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇരുരാജ്യങ്ങളിലും ഇത് വരെ കുരങ്ങുപനി ഉണ്ടായിരുന്നില്ല.
പകരുന്നത് എങ്ങനെ?
മൃഗങ്ങളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വളരെ അടുത്ത ബന്ധത്തിലൂടെയും രോഗം പകരും. 1958ല്‍ കുരങ്ങുകളിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. അത് കൊണ്ട് തന്നെയാണ് കുരങ്ങുപനി എന്ന് പേരിട്ടിരിക്കുന്നത്.
ഇപ്പോള്‍ രോഗം പകരുന്ന രീതി എങ്ങനെയെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. യുകെയില്‍ മെയ് 18 വരെ 9 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവരാരും തമ്മില്‍ പരസ്പരം യാതൊരു ബന്ധവുമില്ല. മെയ് ആറിന് ആദ്യമായി രോഗം വന്നയാള്‍ നൈജീരിയ സന്ദര്‍ശിച്ചിരുന്നു.
കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയിട്ടുണ്ടാവുമെന്നും ഇത് ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിലവില്‍ രോഗം വന്നവരില്‍ ഭൂരിപക്ഷവും ഗേ, ബൈ സെക്ഷ്വല്‍, എന്നിവരിലാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കുന്നു. ഇത്തരം ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവരില്‍ രോഗം പകരുന്നതിന് ശാസ്ത്രീയമായി എന്തെങ്കിലും കാരണം ഉണ്ടോയെന്ന് മെഡിക്കല്‍ ലോകം പഠനം നടത്തുകയാണ്.
എന്ത് കൊണ്ട് ഇപ്പോള്‍?
കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിയതിന് ശേഷം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള സഞ്ചാരം കൂടിയതോടെയാവും രോഗം വ്യാപിച്ചതെന്നാണ് നിഗമനം. വസൂരി വിഭാഗത്തില്‍ പെടുന്നതാണ് കുരങ്ങുപനിയെന്നത് ആരോഗ്യരംഗത്തെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. 1980ല്‍ വസൂരി ലോകത്ത് നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്തിട്ടുള്ള രോഗമാണ്. വസൂരിക്കെതിരായ വാക്‌സിനേഷന്‍ കുരങ്ങുപനിക്കെതിരെയും ഗുണം ചെയ്യുമെന്നും വിലയിരുത്തലുണ്ട്. കൊവിഡ് പോലെ രാജ്യവ്യാപകമായി പടരാന്‍ സാധ്യതയില്ലാത്ത രോഗമാണ് കുരങ്ങുപനി. എങ്കിലും ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യസംഘടനകളുടെ മുന്നറിയിപ്പ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here