കീഴടങ്ങിയില്ലെങ്കില്‍ വിജയ് ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടിയേക്കും

പുതുമുഖ നടിക്കെതിരായ ലൈംഗികാതിക്രമ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു ജോര്‍ജിയയില്‍ ഉണ്ടെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരശേഖരണത്തിനൊരുങ്ങുകയാണ് സംഘം.

ഇതിനായി അയല്‍ രാജ്യമായ അര്‍മേനിയയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം തേടി. ജോര്‍ജിയയില്‍ ഇന്ത്യക്ക് എംബസി ഇല്ലാത്ത സാഹചര്യത്തിലാണ് അര്‍മേനിയയിലെ എംബസിയുമായി വിദേശകാര്യ വകുപ്പ് വഴി കൊച്ചി സിറ്റി പൊലീസ് ബന്ധപ്പെട്ടത്. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി കരാറില്ലാത്ത രാജ്യമാണ് ജോര്‍ജിയ.

വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതോടെ ഇഷ്യൂ ചെയ്ത വിസകളെല്ലാം ഉടന്‍ റദ്ദാവും. ഈ സാഹചര്യത്തില്‍ വിജയ് ബാബുവിന് കീഴടങ്ങേണ്ടി വരുമെന്നാണ് സിറ്റി പൊലീസ് പ്രതീക്ഷിക്കുന്നത്. മെയ് 24 നുള്ളില്‍ കീഴടങ്ങാന്‍ തയ്യാറായില്ലെങ്കില്‍ നിര്‍മ്മാതാവ് കൂടിയായ വിജയ് ബാബുവിന്റെ നാട്ടിലുള്ള സ്വത്ത്‌വകകള്‍ കണ്ടുകെട്ടാന്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.

കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. എന്നാല്‍ വിജയ് ബാബുവിനെതിരെ പുറപ്പെടുവിച്ച ബ്ലൂ കോര്‍ണര്‍ നോട്ടീസിന് യുഎഇ അധികൃതരില്‍ നിന്ന് മറുപടി ലഭിക്കാനുണ്ട്. പാസ്പോര്‍ട്ട് റദ്ദാക്കിയ ശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായിരുന്നു പൊലീസ് നീക്കം. അതിനിടെയാണ് ജോര്‍ജിയയിലേക്ക് കടന്നത്.

വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിന്മേല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ ലഭിച്ചതിനേത്തുടര്‍ന്നാണിത്. ക്രൈം ബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിനാണ് ചുമതലയെന്നാണ് വിവരം. വിജയ് ബാബുവിനെ ബിനാമിയാക്കി കണക്കില്‍ പെടാത്ത പണം സിനിമാ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 22 നായിരുന്നു നടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News