ലോകത്തിലെ ഏറ്റവും വിലമതിപ്പുള്ള കാർ ലേലത്തിൽ വിറ്റുപോയത് വമ്പൻ തുകയ്ക്ക്. മെഴ്സിഡസ് ബെൻസിന്റെ 1955 മോഡൽ 300 എസ്എൽആർ യൂഹൻഹൗട് കൂപ്പെയാണ് റെക്കോർഡ് തുകക്ക് ലേലത്തിൽ പോയത്.
അപൂർവതകൊണ്ടും മത്സരയോട്ട പാരമ്പര്യം കൊണ്ടും ‘കാറുകളിലെ മൊണാലിസ’ എന്നറിയപ്പെട്ടിരുന്ന 300 എസ്എൽആർ യൂഹൻഹൗട് കൂപ്പെ 142 ദശലക്ഷം ഡോളറിനാണ് വിറ്റുപോയത്. ഇത് ഇന്ത്യൻ രൂപയിൽ 1,100 കോടി രൂപയിലധികം വരും.
ഒരു കാറിന് ലേലത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ തുക കൂടിയാണിത്. ഇത് വരെ 2018-ൽ 48 ദശലക്ഷം ഡോളറിന് വിറ്റുപോയ 1962 മോഡൽ ഫെരാരി 250 ജിടിഒ ആയിരുന്നു മുന്നിലുണ്ടായിരുന്നത്.
കാനഡ ആസ്ഥാനമായ ക്ലാസിക് കാർ ലേല കമ്പനിയായ ആർഎം സൊഥബീയും മെഴ്സിഡസ് ബെൻസും സംയുക്തമായാണ് കാർ ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിൽ ലേലത്തിൽ വെച്ചത്.
1955-ൽ മെഴ്സിഡസിന്റെ മത്സരയോട്ട വിഭാഗം നിർമിച്ച രണ്ട് പ്രോട്ടോടെെപ്പുകളിൽ ഒന്നാണ് കഴിഞ്ഞദിവസം ലേലത്തിൽ വിറ്റുപോയ 300 യൂഹൻഹൗട് എസ്എൽആർ കൂപ്പെ.
വാഹനത്തിന്റെ നിർമാതാവും ചീഫ് എഞ്ചിനീയറുമായ റുഡോൾഫ് യൂഹൻഹൗടിനോടുള്ള ആദരസൂചകമായാണ് കമ്പനി കാറിന് അദ്ദേഹത്തിന്റെ പേരും ഉൾപ്പെടുത്തിയത്.
മെഴ്സിഡസ് ബെൻസ് കമ്പനിയുടെ ഉടമസ്ഥതയിൽ വോൾട്ടിലുണ്ടായിരുന്ന കാറാണ് കമ്പനി ലേലത്തിൽ വെച്ചത്. പ്രോട്ടോടെെപ്പുകളിലെ മറ്റൊരു കാർ യൂഹൻഹൗടിന്റെ പേഴ്സണൽ കാറുമാണ്. കാർ റെക്കോർഡ് തുകയായ 135 കോടി യൂറോക്ക് ഒരു സ്വകാര്യ കലക്ടർക്ക് വിൽപ്പന നടത്തിയെന്ന് ആർഎം സൊഥബി പ്രസ്താവനയിലൂടെയാണ് അറിയിച്ചത്.
അതേസമയം, പ്രത്യേക അവസരങ്ങളിൽ കാർ പൊതു പ്രദർശനത്തിന് വെക്കാൻ അനുവദിക്കാമെന്ന് വാങ്ങിയയാൾ സമ്മതിച്ചതായും സൊഥബി അറിയിച്ചു.
ലേലത്തിൽ നിന്നുള്ള വരുമാനം പരിസ്ഥിതി ശാസ്ത്രം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനും, ഡീ കാർബണെെസേഷൻ ഗവേഷണത്തിനുമായി ലോകമെമ്പാടുമുള്ള മെഴ്സിഡസ് ബെൻസ് ഫണ്ട് തുടങ്ങാനായും ഉപയോഗിക്കുമെന്ന് സൊഥബി അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here