Kovalam: കോവളത്തിന്റെ സമഗ്രവികസനം ലക്ഷ്യം; വരുന്നൂ വമ്പൻ പദ്ധതി

രാജ്യാന്തര ടൂറിസം ഭൂപടത്തിൽ ഇടം നേടിയ കോവളത്തിന്റെ(kovalam) സമഗ്രവികസനം ലക്ഷ്യമിട്ട് വൻപദ്ധതി തയ്യാറാക്കുന്നു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പദ്ധതി കിഫ്‌ബി ഫണ്ട് ഉപയോഗിച്ചാണ് നടപ്പാക്കുക. കളക്‌ടർ നവജ്യോത് ഖോസയെ പദ്ധതിയുടെ നോഡൽ ഓഫീസറായി നിശ്ചയിച്ചു.

കോവളം ബീച്ച്, വാക് വേ, ലൈറ്റ് ഹൗസ്, അടിമലത്തുറ ബീച്ച് എന്നിവയുടെ നവീകരണം, കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുക. ബീച്ചും പരിസരവും കൂടുതൽ സൗന്ദര്യവൽക്കരിക്കും.

സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ‌ ഒരുക്കും. വിശദമായ പദ്ധതി രേഖ കിഫ്ബി നേതൃത്വത്തിൽ ജൂലൈയിൽ തയ്യാറാക്കും. വികസനത്തിന്‌ ആവശ്യമായ കൂടുതൽ സ്ഥലം കണ്ടെത്താൻ കോർപറേഷൻ അധികൃതരുമായി ചർച്ച നടത്തും. ഇതിനായി കലക്ടറെ ചുമതലപ്പെടുത്തി.

അടിമലത്തുറ ബീച്ചിന്റെ വികസനവും ഒപ്പം നടത്തും. ഇവിടെ ഉത്തരവാദിത്വ ടൂറിസം പദ്ധതി നടപ്പാക്കാനുള്ള സാധ്യതയും പരിശോധിക്കും.

അന്താരാഷ്‌ട്ര വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിലുള്ള നിലവാരം ഉയർത്താനാകുന്ന തരത്തിലായിരിക്കണം പദ്ധതി തയ്യാറാക്കേണ്ടതെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ യോഗത്തിൽ പറഞ്ഞു.

പദ്ധതി രൂപീകരിക്കുമ്പോൾ സംസ്ഥാനത്തിന്റെ പൈതൃകം ഉൾക്കൊള്ളണമെന്നും മന്ത്രി നിർദേശിച്ചു. കിഫ്‌ബി സിഇഒ ഡോ. കെ എം എബ്രഹാം, കിഫ്‌ബി അഡീഷണൽ സിഇഒ സത്യജിത് രാജൻ, മിർ മുഹമ്മദലി, കലക്ടർ നവജ്യോത് ഖോസ, സബ് കലക്‌ടർ എം എസ് മാധവിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here