വിസ്മയ(Vismaya)യുടെ ഭർത്താവ് കിരൺകുമാറിന്‍റെ ശബ്ദരേഖ പുറത്ത്. കിരണും വിസ്മയയും തമ്മിലുളള ശബ്ദരേഖയാണ് കൈരളി ന്യൂസിന് ലഭിച്ചത്. തനിക്ക് ഇഷ്ടപ്പെട്ട കാറല്ല സ്ത്രീധനമായി ലഭിച്ചതെന്ന് കിരണ്‍ വിസ്മയയോട് പറയുന്നു.
വിവാഹത്തലേന്നാണ് കാർ ഏതാണെന്ന് അറിഞ്ഞത്. കണ്ടപ്പോൾ കിളിപോയെന്നും കിരൺകുമാർ ശബ്ദരേഖയിൽ പറയുന്നു. നേരത്തെ അറിഞ്ഞിരുന്നേൽ വിവാഹം ഒഴിവാക്കിയേനെ എന്നും കിരണ്‍ പറയുന്നു.
മുമ്പ് ഭര്‍ത്താവ് മര്‍ദ്ദിച്ചിരുന്നുവെന്ന് കരഞ്ഞുകൊണ്ട് അച്ഛനോട് വിസ്മയ സംസാരിക്കുന്നതിന്റെ ഫോണ്‍ സന്ദേശവും ലഭിച്ചിരുന്നു. ഭര്‍ത്താവ് കിരണ്‍കുമാര്‍ മര്‍ദ്ദിച്ചിരുന്നു… കിരണ്‍കുമാറിന്റെ വീട്ടില്‍ നില്‍ക്കാനാകില്ല….എനിക്ക് സഹിക്കാന്‍ സാധിക്കില്ലെന്നും വിസ്മയ അച്ഛനോട് പറയുന്നുണ്ടായിരുന്നു.
അതേസമയം, വിസ്മയ കേസില്‍ (Vismaya Case ) വിധി ഇന്നറിയാം. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ജൂൺ 21 നാണ് ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനിയായ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വിസ്മയയുടെ അച്ഛനും സഹോദരനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സ്ത്രീധനമരണം, സ്ത്രീധനപീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭിഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ഫോൺ കോളുകളും വാട്ട്സാപ്പ് സന്ദേശങ്ങളും പ്രധാന രേഖകളാക്കി തയ്യറാക്കിയ കുറ്റപത്രത്തില്‍ വിസ്മയയുടെ ഭര്‍ത്താവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന കിരൺ കുമാര്‍ മാത്രമാണ് പ്രതി.
ജനുവരി പത്തിനാണ് കേസിന്‍റെ വിചാരണ ആരംഭിച്ചത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ തെളിവ് നിരത്തി വാദിച്ചു.
ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്‍റെ സഹോദരിക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകള്‍ ഉള്‍പ്പടെ 12 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.
എന്നാല്‍ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാന്‍ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരൺ കുമാറിനെ ജോലിAയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.
വിസ്മയയുടെ ഭര്‍ത്താവ് കിരൺകുമാറിന് മാതൃകപരമായ ശിക്ഷ ലഭിക്കുമെന്ന് ബന്ധുക്കള്‍ പറയുന്നു. സാക്ഷികള്‍ കൂറ്മാറിയത് കേസ്സിനെ ബാധിക്കില്ല. മകള്‍ മാനസിക വേദന അനുഭവിച്ചു. സ്ത്രീധനത്തിന്‍റെ പേര് പറഞ്ഞ് കിരൺകുമാര്‍ മകളെ മര്‍ദിക്കുമായിരുന്നു.
വിവാഹത്തിന് ശേഷവും കിരൺകുമാര്‍ സ്ത്രിധനമായി പത്തലക്ഷം രൂപ ആവശ്യപ്പെട്ടു. വിസ്മയക്ക് മര്‍ദനമേറ്റ പാടുകളുടെ ചിത്രങ്ങള്‍ അമ്മക്ക് അയച്ച് കൊടുത്തു. മര്‍ദനം കിരൺ കുമാറിന്‍റെ സഹോദരിക്കും അറിയമാരുന്നവെന്ന് വിസ്മയയുടെ അമ്മ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here