വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനാണ് എന്ന് കോടതിയുടെ കണ്ടെത്തലിന് പിന്നാലെ പ്രതികരണവുമായി വിസ്മയയുടെ അമ്മ സജിത. കേസില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദിയെന്ന് വിസ്മയയുടെ അമ്മ കൈരളി ന്യൂസിനോട് പറഞ്ഞു.
കേസില്‍ പ്രതിയായ കിരണ്‍ കുമാറിന് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വിസ്മയയുടെ അമ്മ പറഞ്ഞു. മറ്റാര്‍ക്കും ഈ ഗതി വരരുത് എന്ന് പ്രാര്‍ഥന. കുറ്റക്കാരനെന്ന് വിധിച്ചതില്‍ സന്തോഷമെന്ന് വിസ്മയുടെ അമ്മ സജിത പറഞ്ഞു.
വിസ്മയ കേസിൽ(Vismaya case) പ്രതി കിരൺകുമാർ കുറ്റക്കാരനെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. കേരളം ഉറ്റുനോക്കിയ ഒരു നിർണായക കേസിന്റെ പ്രധാന വിധിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ശിക്ഷാ വിധി നാളെയാവും ഉണ്ടാവുക. കിരൺ കുമാറിനെതിരെ ഏഴ് വകുപ്പുകളാണ് ചുമത്തിയിരുന്നത്. കിരണ്‍ കുമാറിന്‍റെ ജാമ്യം കോടതി റദ്ദാക്കി. അഡീഷണൽ സെഷൻസ് കോടതി ജഡ്‍ജി കെ എൻ സുജിത്താണ് വിധി പ്രസ്താവിച്ചത്.
സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും സ്ത്രീധന പീഡന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളുമാണ് കിരൺ കുമാറിനെതിരെ ചുമത്തിയിരുന്നത്. 42 സാക്ഷികളും 120 രേഖകളും 12 തൊണ്ടിമുതലുകളുമാണ് കേസിലുണ്ടായിരുന്നത്. ഡിജിറ്റൽ തെളിവുകളും നിർണായകമായി.
കഴിഞ്ഞ ജൂൺ 21 നാണ് ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനിയായ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വിസ്മയയുടെ അച്ഛനും സഹോദരനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
സ്ത്രീധനമരണം, സ്ത്രീധനപീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭിഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ഫോൺ കോളുകളും വാട്ട്സാപ്പ് സന്ദേശങ്ങളും പ്രധാന രേഖകളാക്കി തയ്യറാക്കിയ കുറ്റപത്രത്തില്‍ വിസ്മയയുടെ ഭര്‍ത്താവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന കിരൺ കുമാര്‍ മാത്രമാണ് പ്രതി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here