Train: ട്രെയിന്‍ യാത്രക്കിടെ ഭക്ഷ്യവിഷബാധ; ഇരുപതോളം പേര്‍ ആശുപത്രിയില്‍

ട്രെയിന്‍ യാത്രക്കിടയില്‍ ഭക്ഷ്യ വിഷബാധയേറ്റ് കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ . നാല് കുട്ടികളെയും രണ്ട് മുതിര്‍ന്നവരെയുമാണ് നിലവില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. മൂകാംബികയില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്ന സംഘത്തിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

Monkey Pox: കുരങ്ങു പനി ഭീതിയില്‍ ലോകം; യുകെയില്‍ മൂന്നാഴ്ച ക്വാറന്റീന്‍

വിദേശ രാജ്യങ്ങളില്‍ കുരങ്ങു പനി വര്‍ധിക്കുന്ന സാഹചര്യത്തില്‍ (Maharashtra)മഹാരാഷ്ട്രയിലും (Karnataka)കര്‍ണാടകയിലും ജാഗ്രത ശക്തമാക്കി. ബെംഗളൂരു വിമാനത്താവളത്തില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ എത്തുന്ന യാത്രക്കാരെ പ്രത്യേകം പരിശോധിക്കും. 21 ദിവസത്തിനിടെ വിദേശത്തു നിന്നെത്തിയവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി.

കുരുങ്ങുപനി പടരുന്ന സാഹചര്യത്തില്‍ യൂറോപ്പില്‍ ജാഗ്രത ശക്തമാക്കി. ലോകമെമ്പാടും 126 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുമായി അടുത്തു ബന്ധപ്പെട്ടവര്‍ക്ക് 21 ദിവസം സമ്പര്‍ക്കവിലക്ക് വേണമെന്ന് ബ്രിട്ടന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സ്‌പെയിന്‍ തലസ്ഥാനമായ മഡ്രിഡില്‍ 27 പേര്‍ക്കും ബ്രിട്ടനില്‍ 56 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പോര്‍ച്ചുഗലില്‍ 14 പേരും അമേരിക്കയില്‍ 3 പേരും രോഗബാധിതരായി. സ്‌കോട്ട്‌ലന്‍ഡിലും ഡെന്‍മാര്‍ക്കിലും ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. കുരങ്ങില്‍ നിന്നു പടരുന്ന വൈറല്‍ പനി മനുഷ്യരില്‍ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്പര്‍ക്കം വഴി പകരാനിടയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

വസൂരിയെ നേരിടാന്‍ ഉപയോഗിച്ചിരുന്ന വാക്‌സീനാണ് നിലവില്‍ കുരുങ്ങുപനിക്കും നല്‍കുന്നത്. ഇത് 85% ഫലപ്രദമാണ്. ജനങ്ങള്‍ക്കു മുഴുവന്‍ വാക്‌സീന്‍ നല്‍കുന്നില്ലെങ്കിലും ജീവന് ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ രോഗികള്‍ക്കും സമ്പര്‍ക്കത്തിലുള്ളവര്‍ക്കും വാക്‌സീന്‍ നല്‍കുമെന്ന് യുകെ ആരോഗ്യസുരക്ഷ ഏജന്‍സി ഉപദേഷ്ടാവ് ഡോ.സൂസന്‍ ഹോപ്കിന്‍സ് പറഞ്ഞു.

പനി, തലവേദന, ദേഹത്ത് ചിക്കന്‍പോക്‌സിനു സമാനമായ കുരുക്കള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. പരോക്ഷമായി രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here