മത വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പിസി ജോർജിനെ രാവിലെ 7 മണിക്ക് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.ഇക്കാര്യം പൊലീസ് അറിയിച്ചതായി ഷോൺ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
അർദ്ധരാത്രി 12.35 ഓടെയാണ് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം പിസി ജോർജുമായി കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്.മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതുവരെ പി സി ജോർജ് തിരുവനന്തപുരം എ ആർ ക്യാമ്പിൽ തുടരും.
വൈകിട്ട് കൊച്ചിയിൽ വച്ചാണ് ഫോർട്ട് പൊലീസ് പിസി ജോർജിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ജോർജിനെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിച്ചിരുന്നു.
പരിശോധനയിൽ രക്തസമ്മർദത്തിൽ വ്യത്യാസം അനുഭവപ്പെട്ടതോടെ ഒരു മണിക്കൂർ നിരീക്ഷണം വേണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശം ലഭിച്ച ശേഷമാണ് രാത്രി 9.30 ഓടെ പൊലീസ് സംഘം ജോർജുമായി തിരുവനന്തപുരത്തേക്ക് തിരിച്ചത്.
തനിക്ക് വെർടിഗോ അസുഖമുണ്ടെന്നും രാത്രി ഉറങ്ങാൻ ശ്വസന സഹായി വേണമെന്നുമാവശ്യപ്പെട്ട് പിസി ജോർജ് നേരത്തേ ജാമ്യാപേക്ഷ നൽകിയിരുന്നു. കേസ് രാത്രി തന്നെ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നായിരുന്നു പിസി ജോർജിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടതെങ്കിലും കോടതി വിസമ്മതിച്ചു.
രാവിലെ ഒൻപത് മണിക്ക് പരിഗണിക്കാമെന്നും രാത്രി പരിഗണിക്കാൻ അസൗകര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഓൺലൈനിലൂടെയാണ് ജാമ്യാപേക്ഷ നൽകിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here