നിലമ്പൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസിൽ വയനാട്ടിൽ വിരമിച്ച എസ്ഐയുടെ വീട്ടിൽ പരിശോധന. റിട്ട. എസ്ഐ സുന്ദരൻ്റെ കേണിച്ചിറ കോളേരിയിലെ വീട്ടിലാണ് നിലമ്പൂർ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. മുഖ്യ പ്രതി ഷൈബിൻ അഷ്റഫിന് വിവിധ കേസുകളിൽ സുന്ദരൻ നിയമസഹായം നൽകിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
റിട്ടയേർഡ് എസ്ഐ സുന്ദരനെ തേടി ഉച്ചക്ക് ശേഷമാണ് നിലമ്പൂർ എസ്ഐ
നവീൻ ഷാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊളേരിയിലെത്തിയത്. പൂട്ടിക്കിടന്ന വീട്ടിലേക്ക് സുന്ദരൻ്റെ ഭാര്യയെ വിളിച്ചുവരുത്തിയ പൊലീസ് വീടിനകത്ത് കടന്നു പരിശോധന ആരംഭിച്ചു. രണ്ടു മണിക്കൂറിലധികം സംഘം വീട്ടിൽ ചെലവഴിച്ചു.
സുന്ദരൻ ഉപയോഗിച്ച ഡയറികൾ അന്വേഷണത്തിൻ്റെ ഭാഗമായി ശേഖരിച്ചു. ഷൈബിൻ അഷ്റഫിനെതിരായ വിവിധ കേസുകളിൽ ഇയാൾ വഴിവിട്ട നിയമസഹായം നൽകിയിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. നിലവിൽ അറസ്റ്റിലായ പ്രതികളും സുന്ദരന്റെ പങ്ക് സംബന്ധിച്ച് പൊലീസിന് മൊഴി നൽകി. കേസിൽ ആരോപണം നേരിട്ടതിന് പിന്നാലെ ഒളിവിൽ പോയ സുന്ദരന് വേണ്ടി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഇയാൾ കൂടി അറസ്റ്റിലാകുന്നതോടെ ഷൈബിൻ അഷ്റഫുമായി ബന്ധപ്പെട്ട കൂടുതൽ കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ പുറത്ത് വരുമെന്നാണ് അന്വേഷണ സംഘം കണക്കുകൂട്ടുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here