52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ഒരേ വീട്ടിലേക്ക് രണ്ട് അവാര്‍ഡുകളാണ് എത്തിയത്. ശ്യാം പുഷ്‌കരന്‍ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ ഭാര്യ ഉണ്ണിമായ പ്രസാദ് മികച്ച സ്വഭാവ നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
രണ്ട് പേരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയിരിക്കുന്നത് ഒരേ ചിത്രവും. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘ജോജി'(Joji) എന്ന ചിത്രത്തിലൂടെയാണ് ഇരുവര്‍ക്കും അംഗീകാരം ലഭിച്ചത്.
ശ്യാം പുഷ്‌കരന്‍ തിരക്കഥ നിര്‍വഹിച്ച ജോജി അന്താരഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. ചിത്രത്തില്‍ ബിന്‍സി എന്ന കഥാപാത്രത്തെയാണ് ഉണ്ണിമായ പ്രസാദ് അവതരിപ്പിച്ചത്.
വലിയ ചമയങ്ങളോ ഡയലോഗുകളോ ഇല്ലാതെ വ്യക്തമായ അഭിനയ മികവിലൂടെ സിനിമയുടെ രാഷ്ട്രീയം സംസാരിക്കാന്‍ ഉണ്ണിമായക്ക് സാധിച്ചുവെന്നായിരുന്നു പൊതുവെയുണ്ടായ അഭിപ്രായം.
മികച്ച സംവിധായകനുള്ള പുരസ്കാരമടക്കം ‘ജോജി’ 4 അവാർഡുകളാണ് വാരിക്കൂട്ടിയത്. ദിലീഷ് പോത്തന് മികച്ച സംവിധായകനുള്ള പുരസ്‌കാരം ചിത്രം നേടിക്കൊടുത്തു.
ജസ്റ്റിന്‍ വര്‍ഗീസിനും ജോജി പുരസ്കാര തിളക്കം സമ്മാനിച്ചു. സംഗീത സംവിധായകന്‍ (മികച്ച പശ്ചാത്തല സംഗീതം) പുരസ്കാരമാണ് ജോജിയിലൂടെ ജസ്റ്റിൻ സ്വന്തമാക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here