52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള പുരസ്‌കാരത്തിന് രണ്ടു പേരാണ് അർഹരായത്. ‘ആര്‍ക്കറിയാം’എന്ന ചിത്രത്തിലൂടെ ബിജു മേനോനും(Biju Menon)’നായാട്ട്’, ‘ഫ്രീഡം ഫൈറ്റ്’, ‘മധുരം’ എന്നീ സിനിമകളിലൂടെ ജോജു ജോര്‍ജും(Joju George).
പ്രണയം, നൊമ്പരം, പ്രത്യാശ തുടങ്ങിയവ ‘മധുരം’ എന്ന സിനിമയിൽ മനോഹരമായി തന്നെ ജോജു ജോർജ് അവതരിപ്പിച്ചിട്ടുണ്ട്. നായാട്ടിൽ അധികാരവർഗ്ഗത്തിന്റെ ഇരയാകേണ്ടി വരുന്ന എഎസ്ഐ മണിയൻ എന്ന പൊലീസുകാരന്റെ നിസ്സഹായതയും ജോജു അതിന്റെ എല്ലാ തീവ്രതയുമുൾക്കൊണ്ട് തന്നെയാണ് അവതരിപ്പിച്ചത്.
‘ഫ്രീഡം ഫൈറ്റി’ലേക്ക് വരുമ്പോൾ ജിയോ ബേബി സംവിധാനം ചെയ്ത ‘ഓൾഡ് ഏജ് ഹോമി’ലെ ബേബി ജോർജ് എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിച്ചത്. അതിമനോഹരമായി തന്നെ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചു.
‘ആർക്കറിയാം’ എന്ന സിനിമയിലെ ഇട്ടിയവര എന്ന കഥാപാത്രമാണ് ബിജു മേനോനെ പുരസ്കാരത്തിലേക്ക് എത്തിച്ചത്. വാർധക്യത്തിലേക്ക് കടക്കുന്ന മറവിയുടെ പടിക്കൽ എത്തിനിൽക്കുന്ന കഥാപാത്രത്തെ അനായാസമായാണ് അദ്ദേഹം അവതരിപ്പിച്ചത്.
ബിജു മേനോന്റെ അഭിനയമികവിനെക്കുറിച്ചുള്ള ജൂറിയുടെ വിലയിരുത്തൽ ഇങ്ങനെ: പ്രായമേറിയ ഒരു മനുഷ്യന്റെ ശരീരഭാഷയും സങ്കീർണവും സമ്മിശ്രവുമായ വികാരവിചാരങ്ങളും അയത്നലളിതമായി ആവിഷ്കരിച്ച അഭിനയമികവിന്.
ജോജു ജോർജിനെപ്പറ്റി : വ്യവസ്ഥിതിയുടെ ഇരയാക്കപ്പെട്ട ദളിതനായ പൊലീസ് ഉദ്യോഗസ്ഥന്റെ ധാർമിക പ്രതിസന്ധികളും ഓര്‍മകൾ നഷ്ടമായ ഒരു മനുഷ്യന്റെ ആത്മസമരങ്ങളും ആണത്തത്തിന്റെ ശക്തിദൗർബല്യങ്ങളും അനായാസമായി അവതരിപ്പിച്ച അഭിനയ പാടവത്തിന്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here