നടിയെ പീഡിപ്പിച്ച കേസില്‍ ദിലീപിനെതിരെ തെളിവുകളുമായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. ദിലീപ് പൾസർ സുനിക്ക് പണം നൽകിയതിന് തെളിവ് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. 2015 നവംമ്പർ ഒന്നിന് ദിലീപ്, സുനിക്ക് ഒരു ലക്ഷം രൂപ കൈമാറിയതിന് തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരിക്കുന്നത്.
തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നടിയെ പീഡിപ്പിച്ച കേസില്‍ ഒന്നും എട്ടും പ്രതികളായ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങളാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്.2015 നവംമ്പർ ഒന്നിന് ദിലീപ്, സുനിക്ക് ഒരു ലക്ഷം രൂപ കൈമാറിയതിന് തെളിവുണ്ടെന്നാണ് കണ്ടെത്തല്‍.
തൊട്ടടുത്ത ദിവസം സുനിയുടെ അമ്മയുടെ പേരിലുള്ള യൂണിയൻ ബാങ്ക് അക്കൗണ്ടിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. സുനിക്ക് പണം നല്‍കിയതിന്‍റെ തലേന്നാള്‍ അതായത് 2015 ഒക്ടോബര്‍ 31 ന് ദിലീപിന്‍റെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം പിൻവലിച്ചിട്ടുണ്ട്.
ദിലീപിന്‍റെ നിര്‍മ്മാണ കമ്പനിയായ ഗ്രാൻറ് പ്രൊഡക്ഷനിൽ നടത്തിയ റെയ്ഡില്‍ ഈ സാമ്പത്തിക ഇടപാട് നടന്നതിന് തെളിവ് ലഭിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്‍റെ അപേക്ഷയിലാണ് ഈ വെളിപ്പെടുത്തല്‍.
ഈ മാസം 31 നകം തുടരന്വേഷണ റിപ്പോർട്ട് നൽകണമെന്ന ഹൈക്കോടതിയുടെ സമയപരിധി അവസാനിക്കാനിരിക്കെയാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. കൂടുതൽ സാക്ഷികളെ ചോദ്യം ചെയ്യാനുണ്ടന്നും ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാനുണ്ടന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here