M V Govindan Master: സ്‌കൂള്‍ മേല്‍ക്കൂര നിര്‍മ്മാണത്തിനും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനും മാര്‍ഗനിര്‍ദേശം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാനത്തെ സ്‌കൂളുകളുടെയും അംഗണ്‍വാടികളുടെയും മേല്‍ക്കൂര നിര്‍മ്മാണത്തിനും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(M V Govindan Master) അറിയിച്ചു. ജൂണ്‍ ഒന്നിന് പുതിയ അധ്യയന വര്‍ഷം തുടങ്ങുന്ന സാഹചര്യത്തിലാണ് അടിയന്തിര നിര്‍ദ്ദേശം.

പുതുതായി നിര്‍മ്മിക്കുന്ന സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും അംഗണ്‍വാടികള്‍ക്കും നിശ്ചിത നിലവാരത്തിലുള്ള നോണ്‍ ആസ്ബറ്റോസ് ഷീറ്റ് മേല്‍ക്കൂരകള്‍ ഉപയോഗിക്കാം. നോണ്‍ ആസ്ബറ്റോസ് ഹൈ ഇമ്പാക്ട് പോളി പ്രൊപിലിന്‍ റീ ഇന്‍ഫോഴ്‌സ്ഡ് സിമന്റ് 6 എം എം തിക്ക് കൊറുഗേറ്റ് ഷീറ്റ് ഉപയോഗിക്കാനാണ് അനുമതി. സ്വകാര്യ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഇതിന് പുറമേ നോണ്‍ ആസ്ബസ്റ്റോസ് സാന്‍ഡ് വിച്ച് ഷീറ്റ് ഉപയോഗിച്ചും മേല്‍ക്കൂര നിര്‍മ്മിക്കാം.

ടിന്‍/അലുമിനിയം/ഷീറ്റ് മേഞ്ഞ സ്‌കൂള്‍/അംഗണ്‍വാടി കെട്ടിടങ്ങള്‍ക്ക് അടുത്ത അധ്യയന വര്‍ഷത്തിനുള്ളില്‍ ഫാള്‍സ് സീലിംഗ് ചെയ്യണം. ഇതിനൊപ്പം ഫാനും ഘടിപ്പിക്കണം. ഈ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ഫിറ്റ്‌നസ് നല്‍കാവുന്നതാണ് 2019ലെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ നിലവില്‍ വരുന്നതിന് മുന്‍പ് നിര്‍മ്മാണം ആരംഭിച്ചതും, 2019ന് ശേഷം പൂര്‍ത്തിയായതുമായ കെട്ടിടങ്ങള്‍ക്ക് ഫയര്‍ ആന്‍ഡ് സേഫ്റ്റി സൗകര്യം ഒരുക്കുന്നതില്‍ ഇളവ് നല്‍കി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാം.

സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരെ പങ്കെടുപ്പിച്ച് നടത്തിയ ഉന്നതയോഗം സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. 2019ലെ കേരള കെട്ടിട നിര്‍മ്മാണ ഭേദഗതി പ്രകാരം 1000 ചതുരശ്ര മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് ഫയര്‍ ആന്‍ഡ് സേഫ്റ്റി അനുമതി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. 2019ന് മുന്‍പ് ഇങ്ങനെ ഒരു ഇത്തരമൊരു അനുമതി ആവശ്യം ഇല്ലാത്തതിനാല്‍ സ്‌കൂളുകളില്‍ അതിനുള്ള സൗകര്യം ഒരുക്കിയിരുന്നില്ല. ഈ പ്രശ്‌നത്തിനാണ് പുതിയ ഉത്തരവ് വഴി പരിഹാരം കാണുന്നത്. 2019ല്‍ കുട്ടികളുടെ ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി ഹൈക്കോടതി ആസ്ബസ്റ്റോസ് മേല്‍ക്കൂരകള്‍ നിരോധിക്കുകയും, ഇവ മാറ്റാന്‍ രണ്ട് വര്‍ഷം സാവകാശം അനുവദിക്കുകയും ചെയ്തിരുന്നു. ടിന്‍/അലുമിനിയം/ആസ്ബസ്റ്റോസ് ഷീറ്റുകള്‍ ചൂട് കടത്തുന്നവയാണ് എന്ന കാരണത്താല്‍ ഈ മേല്‍ക്കൂരകള്‍ നീക്കം ചെയ്യാന്‍ ബാലാവകാശ കമ്മീഷനും നിര്‍ദേശിച്ചിരുന്നു.

കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍ദേശിച്ചു. സ്‌കൂള്‍ വികസന പ്രവര്‍ത്തനത്തിലും ശുചീകരണത്തിലും പ്രവേശനോത്സവത്തിലും തദ്ദേശ സ്ഥാപനങ്ങള്‍ ക്രിയാത്മകമായി ഇടപെടണമെന്നും മന്ത്രി അവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News