രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര(Thrikkakara) ഇന്ന് വിധിയെഴുതും. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയുള്ള വോട്ടെടുപ്പില്‍ രണ്ടുലക്ഷത്തോളം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. മൂന്നു മുന്നണികളുടെ ഉള്‍പ്പെടെ എട്ട് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. ഒരുമാസത്തോളം നീണ്ട പൊടിപാറിയ പ്രചാരണത്തിലൂടെ സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ തൃക്കാക്കര മണ്ഡലം പിടിച്ചു പറ്റിയിരുന്നു.
പൊതുപ്രചാരണ പരിപാടി ഇല്ലാതിരുന്ന തിങ്കളാഴ്ച വീടുകയറിയുള്ള അവസാനവട്ട ക്യാമ്പയിനിലായിരുന്നു മുന്നണികള്‍. വ്യക്തികളെ നേരില്‍ കണ്ടും ഫോണിലും വോട്ട് ഉറപ്പിച്ച് സ്ഥാനാര്‍ഥികള്‍ തിരക്കിലായിരുന്നു. പ്രവര്‍ത്തകരില്‍ ആവേശം നിറച്ച് വോട്ടര്‍മാരുമായുള്ള കൂടിക്കാഴ്ചകളിലായിരുന്നു എല്‍ഡിഎഫ്(LDF) സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്.
2011ല്‍ രൂപീകൃതമായ തൃക്കാക്കര മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍ നേടിയ ഭൂരിപക്ഷത്തിന്റെ പകുതിമാത്രം വോട്ടാണ് 2016ലെ രണ്ടാംവിജയത്തില്‍ യുഡിഎഫിന് നേടാനായത്. 2021ലെ വിജയത്തിലും ആദ്യതെരഞ്ഞെടുപ്പില്‍ നേടിയ വോട്ടിലേക്കും ഭൂരിപക്ഷത്തിലേക്കും എത്താന്‍ യുഡിഎഫിനായില്ല.
തൃക്കാക്കര നഗരസഭയും കൊച്ചി കോര്‍പറേഷന്റെ 22 ഡിവിഷനുകളും ഉള്‍പ്പെട്ടതാണ് മണ്ഡലം. 1,96,805 പേരാണ് ആകെ വോട്ടര്‍മാര്‍. ഇതില്‍ 95,274 പുരുഷന്മാരും 1,01,530 സ്ത്രീകളുമാണ്. ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറുമുണ്ട്. 3633 കന്നിവോട്ടര്‍മാരുണ്ട്. 239 ബൂത്തുകളുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വോട്ടെടുപ്പ്. അതീവ സുരക്ഷയാണ് തൃക്കാക്കരയില്‍ പൊലീസ് ഒരുക്കിയിട്ടുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here