തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 68.75 ശതമാനം പോളിങ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 68.75 ശതമാനം പോളിങ്. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് തൃക്കാക്കരയില്‍ ഏറ്റവും കുറവ് പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. എങ്കിലും പരമാവധി വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിക്കാനായിയെന്ന കണക്കുകൂട്ടലിലും വിജയപ്രതീക്ഷയിലുമാണ് മുന്നണികള്‍.

ഒരു മാസം നീണ്ട മുന്നണികളുടെ കനത്ത പോരാട്ടം തൃക്കാക്കരയിലെ ബൂത്തുകളില്‍ കാര്യമായി പ്രതിഫലിച്ചില്ലെങ്കിലും ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയെന്ന വിശ്വാസത്തിലാണ് മുന്നണികള്‍. 68.75 ശതമാനം പോളിങ്ങാണ് തൃക്കാക്കരയില്‍ രേഖപ്പെടുത്തിയത്.

2021ല്‍ 69.28 ശതമാനവും 2016ല്‍ 74.47 ശതമാനവും രേഖപ്പെടുത്തിയിരുന്നു. രാവിലെ മുതല്‍ ഉച്ചവരെ നീണ്ട നിരയായിരുന്നു ബൂത്തുകളില്‍. എന്നാല്‍ ഉച്ചയ്ക്ക് ശേഷം പോളിംഗ് മന്ദഗതിയിലായി. അവസാന രണ്ട് മണിക്കൂറുകളില്‍ പിന്നീട് പോളിംഗ് ശക്തമായത്. സമയപരിധിയായ ആറ് മണിക്ക് തന്നെ വോട്ടെടുപ്പ് പൂര്‍ത്തീകരിക്കാനായി.

മണ്ഡലത്തിലെ 70.48 ശതമാനം പുരുഷന്മാരും 67.13 ശതമാനം സ്ത്രീകളും സമ്മതിദാനാവകാശം വിനിയോഗിച്ചു. മണ്ഡലത്തില്‍ ഉണ്ടായിരുന്ന ഏക ട്രാന്‍സ്ജന്‍ഡറും വോട്ട് രേഖപ്പെടുത്തി. പരമാവധി വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിക്കാനായിയെന്ന കണക്കുകൂട്ടലിലും വിജയപ്രതീക്ഷയിലുമാണ് സ്ഥാനാര്‍ത്ഥികള്‍.

പോളിംഗ് കഴിഞ്ഞതോടെ ഇനി കണക്കുകൂട്ടലിലും വിലയിരുത്തലിലുമാണ് മുന്നണികള്‍. മഹാരാജാസ് കോളേജില്‍ തയ്യാറാക്കിയ സ്ട്രോങ് റൂമിലേക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റിക്കഴിഞ്ഞു. മേയ് 3നാണ് വോട്ടെണ്ണല്‍.

തൃക്കാക്കര തെരഞ്ഞെടുപ്പ് ചരിത്രം മാറ്റി എഴുതും; വിജയ പ്രതീക്ഷയില്‍ എം സ്വരാജ്

സാധാരണ രീതിയില്‍ ഇടതുപക്ഷം എളുപ്പത്തില്‍ ജയിക്കുന്ന ഒരു മണ്ഡലം അല്ല തൃക്കാക്കരയെന്ന് എം സ്വരാജ്. തൃക്കാക്കരയില്‍ ഇത്രയും നാള്‍ യുഡിഎഫ് ആയിരുന്നു മുന്‍ഗണന. എന്നാല്‍ ഇത്തവണ തൃക്കാക്കരയില്‍ ചരിത്രവും രാഷ്ട്രീയവും മാറുകയാണ്.

തൃക്കാക്കര ബൈ ഇലക്ഷന്‍ ഇത്തവണ ചരിത്രം മാറ്റി എഴുതും എന്ന കാര്യം എതിര്‍പക്ഷം തുടക്കം മുതല്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അതിനുകാരണം കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തിലുള്ള ഒരു തെരഞ്ഞെടുപ്പല്ല ഇത്തവണത്തെ തൃക്കാക്കരയില്‍ നടന്നത്.

തൃക്കാക്കരയില്‍ ഇടതുപക്ഷം മുന്നോട്ടുവച്ച മുദ്രാവാക്യം വികസന രാഷ്ട്രീയം ആയിരുന്നു. സമഗ്ര വികസനമാണ് ഇടതുപക്ഷം തൃക്കാക്കരയില്‍ ചര്‍ച്ചചെയ്തത്. തൃക്കാക്കരയിലെ ഭൂരിപക്ഷം വോട്ടര്‍മാര്‍ക്കും രാഷ്ട്രീയം പലതാണെങ്കിലും എല്ലാവരും ഒരുമയോടെ വികസനത്തെ പിന്തുണയ്ക്കുന്നവരാണ്.

മണ്ഡലത്തിലെ പ്രബലമായ ചര്‍ച്ച ഇനിയുള്ള നാലുവര്‍ഷം വെറുതെ പാഴാക്കി കളയണോ എന്നുള്ളതായിരുന്നു. കാരണം ഇത്തവണ തൃക്കാക്കരയില്‍ ആര് ജയിച്ചാലും അത് സര്‍ക്കാരിനെ ബാധിക്കില്ല എന്നാല്‍ തൃക്കാക്കരക്കാരെ സംബന്ധിച്ച് ഭരണപക്ഷത്ത് ഉള്ള ഒരു എംഎല്‍എയാണ് വിജയിക്കുന്നതെങ്കില്‍ അവിടുത്തെ വികസനങ്ങള്‍ ശക്തിപ്പെടും എന്ന കാര്യത്തില്‍ തൃക്കാക്കരക്കാര്‍ക്ക് സംശയമില്ല.

ഒരു പ്രതിപക്ഷ എംഎല്‍എ ആണ് തൃക്കാക്കരയ്ക്ക് ലഭിക്കുന്നതെങ്കില്‍ സര്‍ക്കാരിന്റെ പല വികസന പ്രവര്‍ത്തനങ്ങളും എംഎല്‍എ പ്രോത്സാഹിപ്പിക്കില്ല. അതുകൊണ്ടുതന്നെ വികസനത്തോടൊപ്പം അണിനിരക്കുന്ന ജനത തൃക്കാക്കരയില്‍ ഇടതുപക്ഷത്തെ വിജയിപ്പിക്കുമെന്ന് കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഇടതുപക്ഷത്തില്‍ ഉണ്ടായിരുന്നത് ഈ വിശ്വാസമാണ്. ഈ ആത്മവിശ്വാസം ശക്തമായിരിക്കുകയാണ് പോളിംഗ് പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍. കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ അപരിചിതമായ ഒരു രീതിയാണ് അശ്ലീല വീഡിയോ പ്രചരിപ്പിച്ച് ഒരു തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയെ മോശമായി ചിത്രീകരിക്കുന്നത്.

സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തുടക്കം മുതല്‍ തന്നെ ഇടതുപക്ഷ സ്ഥാനാര്‍ഥിയെ അവഹേളിക്കാനും മോശമായി ചിത്രീകരിക്കാന്‍ പ്രതിപക്ഷം പല രീതിയില്‍ ശ്രമിക്കുന്നുണ്ട്. ഏറ്റവും ലളിതമായ രീതിയാണ് കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചത്.

ഈ പോളിംഗ് കഴിയുന്ന നിമിഷം വരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഒരു നേതാവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ചോ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചോ ഒരു ആക്ഷേപവും ഉന്നയിച്ചിട്ടില്ല. ഞങ്ങള്‍ പറയുന്നത് രാഷ്ട്രീയമാണ്…. വികസനത്തിന്റെ രാഷ്ട്രീയമാണെന്നും എം സ്വരാജ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News