തൃക്കാക്കരയില്‍ പോളിംഗ് പൂര്‍ത്തിയായപ്പോള്‍ വിജയപ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പും. എന്നാല്‍, ഐക്യമില്ലായ്മയും അനവസരത്തിലെ പ്രസ്താവനകളും പ്രതീക്ഷ തര്‍ക്കുമോ എന്ന ആശങ്കയും നേതാക്കള്‍ക്കിടയിലുണ്ട്.
തെരഞ്ഞെടുപ്പാവേശത്തിന്‍റെ പ്രധാനഘട്ടം പിന്നിട്ടപ്പോള്‍ എല്ലാ കോൺഗ്രസ് വോട്ടുകളും ഉറപ്പിക്കാനായോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഒപ്പം വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മണ്ഡലത്തില്‍ വന്ന നടത്തിയ പ്രസ്താവനകള്‍ തിരിച്ചടിക്കുമോ എന്ന ഭയവും. സതീശന്‍റെ അശ്ലീല വീഡിയോ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് എം ലിജു രംഗത്തുവന്നു.
പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയോട് താന്‍ യോജിക്കുന്നില്ലെന്ന് ലിജു കൈരളി ന്യൂസിനോട് വ്യക്തമാക്കി. കോണ്‍ഗ്രസ് വോട്ടുകള്‍ പോലും പെട്ടിയില്‍ നിറയ്ക്കാനായോ എന്ന ആശങ്ക എഐസിസി അംഗം സിമി റോസ് ബെൽ ജോൺ കൈരളി ന്യൂസിനോട് പങ്കുവച്ചു. ഈ വിഷയം നേരത്തെ തന്നെ മുതിർന്ന നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും സിമി റോസ് ബെൽ ജോൺ പ്രതികരിച്ചു.
തൃക്കാക്കരയിൽ എല്ലാ കോൺഗ്രസ് വോട്ടുകളും ഉറപ്പിക്കാനായോ എന്ന കാര്യത്തിൽ ആശങ്ക; സിമി റോസ് ബെൽ ജോൺ
ത്യക്കാക്കരയിലെ യുഡിഎഫ് വോട്ടില്‍ ആശങ്ക വെളിപ്പെടുത്തി എഐസിസി അംഗവും മഹിളാ കോണ്‍ഗ്രസ് മുന്‍ അഖിലേന്ത്യ സെക്രട്ടറിയുമായ സിമി റോസ് ബെല്‍ ജോണ്‍. തൃക്കാക്കരയില്‍ സഹതാപ തരംഗത്തിന്റേതായ ഒരു 15000 വോട്ടെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്.
തൃക്കാക്കരയിലെ ഈ തെരഞ്ഞെടുപ്പിന് ഞങ്ങളെല്ലാവരും പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ ഞങ്ങളെല്ലാം ഞങ്ങളുടേതായ രീതിയിലാണ് പ്രവര്‍ത്തിച്ചത്. തൃക്കാക്കരയില്‍ എല്ലാ കോണ്‍ഗ്രസ് വോട്ടുകളും ഉറപ്പിക്കാനായോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും സിമി സൂചിപ്പിച്ചു.
നേരത്തെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ പ്രചാരണത്തെ ന്യായീകരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടിനെതിരെ എഐസിസി അംഗവും മഹിളാ കോൺഗ്രസ് മുൻ അഖിലേന്ത്യ സെക്രട്ടറിയുമായ സിമ്മി റോസ്‌ബെൽ ജോൺ രംഗത്തെത്തിയിരുന്നു.
അശ്ലീല വിഡിയോ പ്രചാരണം കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ ഉണ്ടാവാത്ത സംഭവം എന്ന നിലയിലാണു ഞാൻ കാണുന്നത്. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും സിമ്മി റോസ്‌ബെൽ വാർത്താലേഖകരോടു പറഞ്ഞു.
എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാവ് അങ്ങനെ പറഞ്ഞതെന്നറിയില്ല; ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നതും സൈബർ നിയമപ്രകാരം കുറ്റകരമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ട് ഒരിക്കലും പ്രതിപക്ഷനേതാവ് അത് പറയാൻ പാടില്ലാത്തതായിരുന്നു. സ്‌ത്രീ എന്ന നിലയിലും അമ്മ എന്ന നിലയിലും വളരെ വേദനയോടെയാണ് ഞാൻ ഇതിനെ കാണുന്നത്.
ഇത്തരം വീഡിയോ പ്രചാരണം കോൺഗ്രസ് സംസ്‌കാരമോ ശൈലിയോ അല്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇതിനു പിന്നിൽ ആരായാലും ഏതു പാർടിയാണെങ്കിലും കർശന പടപടി വേണം.അങ്ങനെയുള്ളവരെ ഒരു പാർടിയിലും വച്ചുപൊറുപ്പിക്കാൻ പാടുള്ളതല്ല – സിമ്മി റോസ്‌ബെൽ ജോൺ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here