റംലാ ബീവി വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം. പഴകുളം പടിഞ്ഞാറ് യൂനുസ് മൻസിലിൽ യൂസഫിന്റെ ഭാര്യ റംലാ ബീവി(42) യെ കൊല ചെയ്‌ത് ആഭരണങ്ങൾ കവർന്ന കേസിലാണ് പ്രതി കുമ്പഴ കുലശേഖരപേട്ട മൗതണ്ണൻ പുരയിടത്തിൽ മുഹമ്മദ് ഷിഹാബിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി നമ്പർ- 4 ജഡ്ജ് പി പി പൂജയാണ് വിധി പുറപ്പെടുവിച്ചത്.
ഐപിസി 302 പ്രകാരം ജീവപര്യന്തം തടവും 25,000 രൂപ പിഴയും ഐപിസി 397, 454 പ്രകാരം ഏഴു വർഷം വീതം തടവും 10,000 രൂപ വീതം പിഴയുമാണ് ശിക്ഷ. തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 2013 മാർച്ച് 11നായിരുന്നു സംഭവം.
റംലാബീവിയുമായും ഭർത്താവുമായും പരിചയമുണ്ടായിരുന്ന പ്രതി പഴകുളത്തെ വീട്ടിലെത്തി സ്വർണാഭരണങ്ങൾ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ കഴുത്തിൽ കത്തികൊണ്ടു വെട്ടി കൊലപ്പെടുത്തി ആഭരണങ്ങൾ കവരുകയുമായിരുന്നു. അടൂർ സിഐ ആയിരുന്ന ടി മനോജാണ് അന്വേഷണം നടത്തിയത്.
പ്രോസിക്യൂഷൻ 44 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി സർക്കാർ പ്രത്യേകം നിയോഗിച്ച സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എസ് അജിത് പ്രഭാവ്, അഭിഭാഷകരായ ജിത്തു എസ് നായർ, യദു കൃഷ്ണൻ, കെവിൻ ജയിംസ്, എം എസ് മാളവിക, കെ ബി അഭിജിത് എന്നിവർ ഹാജരായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here