ബലാത്സംഗ കേസിൽ നടൻ വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ദുബായിൽ നിന്നും രാവിലെ നെടുമ്പാശ്ശേരിയിലെത്തിയ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥനായ സൗത്ത് പോലീസ് ഇൻസ്പെക്ടർക്ക് മുമ്പാകെ ഹാജരാവുകയായിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് വിജയ് ബാബു നാട്ടിലെത്തിയ ഉടൻ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായത്.
ഒരു മാസത്തിലേറെ നീണ്ട ഒളിവു ജീവിതത്തിനു ശേഷം ദുബായിൽ നിന്നും പുറപ്പെട്ട വിജയ് ബാബു ഇന്ന് രാവിലെ 9 മണിയോടെയാണ് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്. 9.30 ഓടെ വിമാനത്താവളത്തിന് പുറത്തെത്തിയ വിജയ് ബാബു ചുരുങ്ങിയ വാക്കുകളിൽ മാധ്യമങ്ങളോട് സംസാരിച്ചു.കോടതിയിൽ വിശ്വാസമുണ്ടെന്നും സത്യം തെളിയുമെന്നുമായിരുന്നു വിജയ് ബാബുവിൻ്റെ പ്രതികരണം
പിന്നീട് നേരെ പോയത് കൊച്ചി സൗത്ത് പോലീസ് സ്റ്റേഷനിലേയ്ക്ക്. നാട്ടിലെത്തിയാലുടൻ അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകണമെന്ന ഹൈക്കോടതി നിർദേശം അതേപടി അനുസരിക്കുകയായിരുന്നു വിജയ് ബാബു.10.30 ഓടെ സൗത്ത് പോലീസ് സ്റ്റേഷനിൽ എത്തിയ വിജയ് ബാബുവിനെ 11 മണിയോടെ ചോദ്യം ചെയ്യാനാരംഭിച്ചു.
വിജയ് ബാബുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഇന്നലെ നിർദേശിച്ചിരുന്നു. തനിയ്ക്കെതിരെ വ്യാജമായ ആരോപണമാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നതെന്നും സിനിമയിൽ അവസരം നൽകാത്തതിലുള്ള വിരോധമാണ് പരാതിക്ക് കാരണമെന്നുമാണ് വിജയ് ബാബുവിൻ്റെ വാദം.എന്നാൽ വിജയ് ബാബുവിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് പോലീസ് നിലപാട് .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here