തൃക്കാക്കര(thrikkakkara)യിൽ ആരാകും വിജയത്തേരിലേറുകയെന്ന ആകാംക്ഷയിലാണ് കേരളം. ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ അറിയാം. എറണാകുളം മഹാരാജാസ് കോളേജിൽ രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിക്കുക.
പകൽ പതിനൊന്നോടെ അന്തിമഫലം പ്രഖ്യാപിക്കാനാകും. പോസ്റ്റൽ–- സർവീസ് ബാലറ്റാണ് ആദ്യം എണ്ണുക. ആറ് തപാൽവോട്ടും 83 സർവീസ് വോട്ടും അനുവദിച്ചിട്ടുണ്ട്. വോട്ടെണ്ണൽ ആരംഭിക്കുന്നതിന് ഒരുമിനിറ്റ് മുമ്പുവരെ ലഭിക്കുന്നവ പരിഗണിക്കും.
രാവിലെ 7.30ന് സ്ഥാനാർഥികളുടെയും രാഷ്ട്രീയപാർടി പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് സ്ട്രോങ് റൂമിൽനിന്ന് വോട്ടിങ് യന്ത്രം പുറത്തെടുക്കുക. 21 ടേബിളിലായാണ് എണ്ണൽ.
ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പർവൈസർ, ഒരു അസിസ്റ്റന്റ് എന്നിവരും ഒരു മൈക്രോ ഒബ്സർവറും ഉണ്ടാകും. എല്ലാ ടേബിളിലും സ്ഥാനാർഥികളുടെ ഓരോ ഏജന്റുമാരും ഉണ്ടാകും. കൗണ്ടിങ് ഹാളിലെ മറ്റ് ജോലികൾക്ക് നൂറ് ഉദ്യോഗസ്ഥരുണ്ട്.
സ്ഥാനാർഥികൾക്കും ഏജന്റിനും കൗണ്ടിങ് ഏജന്റുമാർക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. തൃക്കാക്കര മണ്ഡലം രൂപീകൃതമായശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിങ്ങാണ് ഉപതെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. 239 ബൂത്തുകളിലായി 1,35,342 പേരാണ് വോട്ട് ചെയ്‌തത്. പ്രേക്ഷകർക്ക് ജനവിധി തത്സമയം കൈരളി ന്യൂസിലൂടെ അറിയാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here