നെടുമ്പാശ്ശേരിയിൽ കണ്ടെത്തിയ യുവാവ് 17 വർഷം മുൻപ് ആലപ്പുഴ(alappuzha)യിൽ നിന്ന് കാണാതായ രാഹുൽ അല്ലെന്ന് ഉറപ്പിച്ച് അമ്മ മിനി. മുംബൈയിൽ നിന്ന് മിനിക്കു ലഭിച്ച കത്തിലെ സൂചനകളുടെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരിയിൽ നിന്ന് കണ്ടെത്തിയ യുവാവിനെ ആലപ്പുഴയിലെത്തിച്ചെങ്കിലും രാഹുലുമായി യുവാവിന് സാമ്യമില്ലെന്ന് മിനി വ്യക്തമാക്കി.
ഏഴാം വയസിൽ ആശ്രമം വാർഡിൽ നിന്നും കാണാതായ രാഹുലെന്ന കുട്ടിയോട് സാമ്യമുളള കുട്ടിയെ മുംബൈയിൽ കണ്ടെന്ന വെളിപ്പെടുത്തലുമായി ആലപ്പുഴയിലെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം ഒരു കത്ത് വന്നിരുന്നു.
മുംബൈയിൽ താമസിക്കുന്ന വസുന്ധരാ ദേവിയാണ് രാഹുലിന്റെ അമ്മയ്ക്ക് കത്തയച്ചത്. കത്തിനൊപ്പം കുട്ടിയുടെ ഫോട്ടോയും അയച്ചിട്ടുണ്ട്. കുട്ടിയുടെ പേര് വിനയ് എന്നാണെന്നും കത്തിൽ പറയുന്നുണ്ട്. കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
മാസങ്ങൾക്ക് മുമ്പ് ശിവാജി പാർക്കിൽ വെച്ചാണ് വിനയ് എന്ന കുട്ടിയെ കണ്ടത്. ഏഴാം വയസിൽ പത്തനംതിട്ടയിലെ അനാഥാലയത്തിൽ എത്തി, പിതാവിനെ തേടിയാണ് മുംബെയിൽ എത്തിയതെന്നും കുട്ടി വസുന്ധരയോട് പറഞ്ഞതായി കത്തിലുണ്ടായിരുന്നു.
രാഹുലിൻ്റ അച്ഛൻ്റെ മരണവാർത്ത കണ്ടപ്പോഴാണ് ആ കുട്ടിയെ രാഹുലിന് സമാനമാണെന്ന് ഓർത്തതെന്നും വസുന്ധര കത്തിൽ പറഞ്ഞിട്ടുണ്ട്. രാഹുലിന്റെ പിതാവ് എ ആർ രാജു ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് രാഹുലിന്റെ തിരോധാനം വീണ്ടും ചർച്ചയായത്.
ഈ വാർത്തകൾ ശ്രദ്ധയിൽ പെട്ടിരുന്നുവെന്നും ഇതോടെയാണ് താൻ കണ്ടത് രാഹുലാണെന്ന് സംശയം തോന്നിയതെന്നും വസുന്ധര ദേവി കത്തിൽ വ്യക്തമാക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here