നാഷണൽ ഹെറാൾഡ് കേസ് ; 13ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുൽ ഗാന്ധിക്ക് ഇ ഡി നോട്ടീസ്

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ജൂൺ 13 ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജൂൺ ഒന്നിന് രാഹുലിനും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു.

രാഹുലിന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യാനുള്ള തീയതി മാറ്റി നൽകിയത്. നേരത്തേ ജൂൺ രണ്ടിന് ഹാജരാകാനാണ് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നത്. തീയതി മാറ്റി നൽകാൻ അന്വേഷണ ഏജൻസിയോട് രാഹുൽ ആവശ്യപ്പെട്ടിരുന്നു. നിലവിൽ വിദേശത്താണ് രാഹുൽ. ജൂൺ 5നാണ് അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തുക.

സോണിയാ ഗാന്ധി നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. രോഗം ഭേദമായി ജൂൺ 8ന് അവർ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോണിയാ ഗാന്ധി നിലവിൽ ഐസൊലേഷനിലാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് ,സുർജെവാല പറഞ്ഞു. ഹാജരാകുന്നതിന് മുന്പ് വീണ്ടും കൊവിഡ് പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന് പിന്നാലെ ഇഡി നടപടിയിൽ അപലപിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. നാഷണൽ ഹെറാൾഡിനെതിരായ കേസ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കാനാണെന്നും രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജൻസികളെ കൊണ്ട് നിശബ്ദരാക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

യങ് ഇന്ത്യ ലിമിറ്റഡ് നാഷണൽ ഹെറാൾഡിനെ ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്നും കള്ളപ്പണം വെളുപ്പിക്കാനാണെന്നും ആരോപിച്ചാണ് ഇ ഡി കേസെടുത്തത്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ് യങ് ഇന്ത്യ ലിമിറ്റഡിൻറെ ഡയറക്ടർമാർ.

അതേസമയം കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കും കൊവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്നും സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചതായും പ്രിയങ്ക അറിയിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here