രാജ്യത്ത് കൊവിഡ് (covid) കേസുകൾ കുത്തനെ ഉയരുന്നു. ഒരു ദിവസത്തിനിടെ 4041 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് .മൂന്ന് മാസത്തിന് ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം നാലായിരത്തിന് മുകളിലെത്തിയത്. കഴിഞ്ഞ ആഴ്ചയേക്കാൾ പ്രതിദിന കേസുകളിൽ നാല്പത് ശതമാനം വർധനയുണ്ടായി.
മാസ്ക് ഉൾപ്പടെയുള്ള പ്രതിരോധ മാർഗങ്ങൾ പിന്തുടരുന്നതിൽ വീഴ്ച്ച സംഭവിച്ചതാകാം കേസുകളുയരാൻ കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ഇതിനിടെ പ്രിയങ്ക ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളോടെ വീട്ടിൽ ചികിത്സയിലാണ് പ്രിയങ്ക. നേരത്തെ സോണിയ ഗാന്ധിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം ദില്ലിയിൽ ദിവസേനയുള്ള കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായതിന്റെ പശ്ചാത്തലത്തിൽ എല്ലാ സ്വകാര്യ സ്കൂളുകൾക്കുമായി നിർദ്ദേശങ്ങൾ പുറത്തിറക്കി ദില്ലി സർക്കാർ. വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച മാർഗ നിർദ്ദേശങ്ങളിൽ, സ്കൂളുകൾ പാലിക്കേണ്ട നിയന്ത്രണങ്ങൾക്കാണ് ദില്ലി സർക്കാർ ഊന്നൽ നൽകിയിരിക്കുന്നത്.
ഏതെങ്കിലും കൊവിഡ് കേസുകൾ ശ്രദ്ധയിൽപ്പെടുകയോ കണ്ടെത്തുകയോ ചെയ്താൽ സ്കൂൾ അധികൃതർ ഡയറക്ടറേറ്റിനെ അറിയിക്കേണ്ടതുണ്ട്.അത്തരമൊരു സാഹചര്യത്തിൽ, ബന്ധപ്പെട്ട വിഭാഗമോ സ്‌കൂളോ മൊത്തത്തിൽ തൽക്കാലം അടച്ചിടണമെന്നും നിർദ്ദേശങ്ങളിൽ പറഞ്ഞു.
സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്ക് ധരിക്കണം, സാധ്യമായ പരിധി വരെ സാമൂഹിക അകലം പാലിക്കൽ, കൈകൾ പതിവായി കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക, സ്‌കൂൾ സന്ദർശിക്കുന്ന വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റ് സഹപ്രവർത്തകർ, രക്ഷിതാക്കൾ എന്നിവരിൽ കൊവിഡ് അണുബാധ തടയുന്നതിനുള്ള അവബോധം സൃഷ്ടിക്കുക.
“ഏതെങ്കിലും കൊവിഡ് കേസ് ശ്രദ്ധയിൽപ്പെടുകയോ സ്കൂൾ അധികാരികളെ അറിയിക്കുകയോ ചെയ്താൽ അത് ഡയറക്ടറേറ്റിനെ അറിയിക്കുകയും ബന്ധപ്പെട്ട വിഭാഗത്തെ അല്ലെങ്കിൽ സ്കൂൾ മൊത്തത്തിൽ തൽക്കാലം അടച്ചുപൂട്ടുകയും വേണം,” ദില്ലി സർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളിൽ വിശദമാക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here