കോർബവാക്‌സ് (Corbevax ) ബൂസ്റ്റർ ഡോസായി കുത്തിവെക്കാൻ അനുമതിയായി. ഇതിനായി ഡിസിജിഐ അനുമതി ലഭിച്ചതായി വാക്സിന്‍ ഉത്പാദകരായ ബയോളജിക്കൽ ഇ അറിയിച്ചു.
കൊവാക്സിനും കൊവിഷീൽഡും ആദ്യ രണ്ട് ഡോസ് ആയി സ്വീകരിച്ച ശേഷം കോർബവാക്‌സ് സ്വീകരിക്കാം. 18 വയസിന് മുകളിലുള്ളവരിൽ ബൂസ്റ്റർ ഡോസായി കുത്തിവെക്കാൻ ആണ് ഡിസിജിഐ അനുമതി നല്‍കിയിരിക്കുന്നത്. മൂന്നാമത്തെ ഡോസായി വ്യത്യസ്ത വാക്സിൻ കുത്തിവെക്കാൻ അനുമതി ലഭിക്കുന്നത് ഇത് ആദ്യമായാണ്.
അതേസമയം ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സ്ഥിതിയാണ്. 24 മണിക്കൂറിനിടെ 3,962 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 0.89 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 22,416 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 24 മണിക്കൂറിനിടെ, 2,967 പേർ രോഗമുക്തരായി.
തമിഴ‍്‍നാട്, മഹാരാഷ്ട്ര, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്ക് കൂടിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ജാഗ്രത കൂട്ടാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്രയിൽ 6 ജില്ലകളിലും തമിഴ‍്‍നാട്ടിൽ രണ്ട് ജില്ലകളിലും രോഗബാധിതരുടെ എണ്ണം കൂടുന്നത് ശ്രദ്ധിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
പരിശോധനകളുടെ എണ്ണം കൂട്ടി, രോഗം സ്ഥിരീകരിച്ചവരുടെ ക്വാറന്റൈൻ ഉറപ്പാക്കാനാണ് സംസ്ഥാനങ്ങളോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും മാസ്‍ക് ധരിക്കുന്നതിൽ ഉൾപ്പെടെവീഴ്ച സംഭവിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ മാസ്‍ക് ഉറപ്പാക്കാനും സാമൂഹിക അകലം ഉൾപ്പെടെയുള്ള മാഗനിർദേശങ്ങൾ കർശനമാക്കാനും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here