പ്രവാചക നിന്ദയില്‍ ഇന്ത്യന്‍ മതേതരത്വത്തെ സംഘപരിവാര്‍ ലോകത്തിനു മുന്നില്‍ അപമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍( Pinarayi Vijayan). മതേതരത്വത്തെ അപമാനിച്ച സംഘപരിവാറിനെ ഒറ്റപ്പെടുത്തണം.വിദ്വേഷശക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു .ട്വിറ്റര്‍ പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ……
Sangh Parivar has once again disgraced our revered secular democracy before the world, with the derogatory remarks made by BJP spokespersons against Prophet Muhammad. It’s high time to raise unanimous voice against the forces of bigotry. pic.twitter.com/zPJo7dHQlU
— Pinarayi Vijayan (@pinarayivijayan) June 7, 2022
ഒരു മതേതര ജനാധിപത്യ രാഷ്‌ട്രമെന്ന നിലയ്‌ക്ക് ഏവരും ആദരവോടെ കാണുന്ന നമ്മുടെ രാജ്യത്തെ സംഘപരിവാർ ശക്തികൾ ലോകത്തിനു മുന്നിൽ നാണം കെടുത്തുന്ന അവസ്ഥയിൽ എത്തിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപി വക്താക്കളിൽ നിന്നും പ്രവാചകനെതിരെയുണ്ടായ വർഗീയവിഷം ചീറ്റുന്ന അധിക്ഷേപ പ്രസ്‌താവനകൾ അതിൽ ഏറ്റവും പുതിയ അദ്ധ്യായമാണ്.
മുസ്ലീം സമൂഹത്തെ അപരവൽക്കരിക്കുന്ന ഹിന്ദുത്വ വർഗീയ രാഷ്‌ട്രീയം നാടിൻ്റെ സാമൂഹിക ഭദ്രത മാത്രമല്ല, സാമ്പത്തിക കെട്ടുറപ്പു കൂടി ഇല്ലാതാക്കുകയാണ്. അവരുടെ തല തിരിഞ്ഞ സാമ്പത്തിക നയങ്ങൾ സൃഷ്‌ടിക്കുന്ന പ്രയാസങ്ങൾക്കു പുറമേയാണ് ഇത്.
അനേക ലക്ഷം ഇന്ത്യക്കാർക്ക് തൊഴിൽ നൽകുകയും നമ്മുടെ സമ്പദ് വ്യവസ്ഥയിലും പുരോഗതിയിലും നിർണായക സംഭാവനകൾ നൽകുകയും ചെയ്യുന്ന നിരവധി ഇസ്ലാമിക രാഷ്‌ട്രങ്ങൾ ബിജെപിയുടേയും സംഘപരിവാറിന്റെയും വെറുപ്പിൻ്റെ രാഷ്ട്രീയത്തിനെതിരെ ശക്തമായ ശബ്‌ദമുയർത്താൻ ഇടയായിരിക്കുന്നു. ഇന്ത്യയോട് വളരെ സൗഹാർദ്ദപൂർവമായ ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങളാണ് ഇവയെല്ലാം.
പ്രവാചകനെതിരായ അധിക്ഷേപം സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. മുസ്ലിങ്ങളെയും ക്രൈസ്‌തവരെയും കമ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായി കാണുന്ന ഗോൾവാൾക്കർ ചിന്തയാണ് ബി ജെ പി നേതാവിൻ്റെ വാക്കുകളിലൂടെ പുറത്തു വന്നത്.
ഓരോ പൗരനും അയാൾക്ക് ഇഷ്‌ടമുള്ള മതങ്ങളിൽ വിശ്വസിക്കാനുള്ള അവകാശം നൽകുന്ന നമ്മുടെ ഭരണഘടനയെ അവർ തീർത്തും അവഗണിക്കുകയാണ്.മറ്റൊരു മതസ്ഥന്റെ വിശ്വാസത്തേയും സംസ്കാരത്തേയും അവഹേളിക്കാനോ നിഷേധിക്കാനോ ഉള്ള അവകാശം ഭരണഘടന ആർക്കും നൽകുന്നില്ല.
നമ്മുടെ നാടിൻ്റെ മഹത്തായ മത നിരപേക്ഷ പാരമ്പര്യത്തെ അപകടപ്പെടുത്തുന്ന നികൃഷ്ട ശ്രമങ്ങൾക്ക് തടയിടാനും വിദ്വേഷ പ്രചാരകരെ ശിക്ഷിക്കാനും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം. അതിലുപരിയായി വർഗീയ ശക്തികൾക്കെതിരെ പൊതുസമൂഹത്തിൽ നിന്നും ഒറ്റക്കെട്ടായ എതിർപ്പ് ഉയർന്നു വരണം. നാടിൻ്റെ ഭാവിയെ സംബന്ധിച്ചിടത്തോളം അനിവാര്യതയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here