Swapna; സ്വപ്നയ്ക്ക് പിന്നിൽ RSS; വെളിപ്പെടുത്തി HRDS ‍വൈസ് പ്രസിഡന്റ് കെജി വേണുഗോപാല്‍

സ്വപ്ന സുരേഷിന് പിന്നിൽ ആര്‍എസ്എസെന്ന് HRDS ‍വൈസ് പ്രസിഡന്റ് കെജി വേണുഗോപാല്‍. ഒരു സ്വകാര്യ യൂട്യൂബ് ചാനൽ മാധ്യമം വഴിയാണ് വേണുഗോപാലിന്റെ വെളിപ്പെടുത്തൽ. ഇനിയും ആരോപണങ്ങളുമായി സ്വപ്ന രംഗത്തെത്തുമെന്നും വേണുഗോപാല്‍.

സ്വപ്നയുടെ പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍ ബാഹ്യപ്രേരണയുണ്ടെന്ന ആരോപണം ശരിവെക്കുന്നതാണ് കെ ജി വേണുഗോപാലിന്‍റെ വാക്കുകള്‍.
നേരത്തേ  നൽകിയ മൊഴി, സന്ദർഭവും കഥാപാത്രങ്ങളും മാറ്റി പുതിയ മൊഴിയാക്കി സ്വപ്‌ന മാധ്യമങ്ങള്‍ക്കു മുമ്പാകെ അവതരിപ്പിച്ചത് തങ്ങളുടെ അറിവോടെയും പിന്തുണയോടെയുമാണെന്ന്‌  ആർഎസ്‌എസ്‌ അനുകൂല സന്നദ്ധസംഘടനയായ എച്ച്‌ആർഡിഎസിന്റെ വൈസ്‌ പ്രസിഡന്റ്‌ കെ ജി വേണുഗോപാൽ വ്യക്തമാക്കുന്നു.  ഉന്നതർ കുടുങ്ങുമെന്നും തെളിവുകൾ സ്വപ്ന ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്നും വേണുഗോപാല്‍ പറയുന്നു.പഴയ സ്വപ്നയല്ല എച്ച്‌ആർഡിഎസിൽ വന്നശേഷമുള്ള സ്വപ്നയെന്നും അവർ ഇനിയും തുറന്നുപറയുമെന്നും  കെ ജി വേണുഗോപാൽ സ്വകാര്യ യുട്യൂബ്‌ ചാനലിന്‌ കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

കേന്ദ്രഫണ്ടുപയോഗിച്ച്‌ പാലക്കാട്‌ ചന്ദ്രനഗറിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ, ജയിൽ മോചിതയായ സ്വപ്‌നയെ, 2021 നവംബർ ആറിന്‌ സ്വീകരിച്ചുകൊണ്ടുപോയി ജോലി കൊടുക്കുകയായിരുന്നു.കഴിഞ്ഞ ഫെബ്രുവരിയിൽ സ്വപ്‌ന സുരേഷ്‌ എച്ച്‌ആർഡിഎസ്‌ തൊടുപുഴ ഓഫീസിൽ ചുമതലയേറ്റപ്പോൾ ബാഡ്‌ജ്‌ അണിയിച്ച്‌ സ്വീകരിച്ചത്‌ വേണുഗോപാലാണ്‌.ആർഎസ്‌എസിന്റെ  മുഴുവൻസമയ പ്രചാരകനായിരുന്ന വേണുഗോപാൽ, എബിവിപിയുടെ  ഓർഗനൈസിങ്‌ സെക്രട്ടറിയായിരുന്നു. പിന്നീട്‌ സംഘപരിവാർ സംഘടനകളുടെ സന്നദ്ധസേവന പ്രവർത്തനങ്ങളുടെ ചുമതലക്കാരനായി.
വേണുഗോപാലുമായി നിരന്തരം ബന്ധപ്പെടുന്നയാളാണ്‌ പി സി  ജോർജ്‌. സ്വപ്‌നയുടെ അഭിഭാഷകനുമായി ബന്ധപ്പെട്ടതും ഗുഢാലോചനയ്ക്കാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയതും ജോർജാണ്‌. ഇത് വ്യക്തമാക്കുന്നതായിരുന്നു ബുധനാഴ്‌ചത്തെ വാർത്താസമ്മേളനം.പി സി ജോർജിനെ കണ്ടിട്ടുണ്ടെന്നും അത്‌ എച്ച്‌ആർഡിഎസ്‌ സെക്രട്ടറി അജികൃഷ്ണൻ പറഞ്ഞിട്ടാണെന്നുമായിരുന്നു സ്വപ്ന മാധ്യമങ്ങളോട്‌ സമ്മതിച്ചത്‌.സ്വപ്നയുടെ വ്യാജ ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന രൂപംകൊണ്ടതെങ്ങനെയെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാവുകയാണ്.

അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെതിരായ കെ.ടി. ജലീല്‍ എം.എല്‍.എ.യുടെ പരാതിയില്‍ പോലീസ് കേസെടുത്തു. സ്വപ്‌നയുടെ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് ജലീല്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്‌.

സ്വപ്‌ന സുരേഷും പി.സി. ജോര്‍ജും കേസില്‍ പ്രതികളാകും. 120ബി, 153 വകുപ്പുകള്‍ പ്രകാരം ഗൂഢാലോചനയ്ക്കും കലാപ ശ്രമത്തിനുമാണ് കേസെടുത്തത്. ജലീലിന്റെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാകും പ്രത്യേക സംഘം.

രാഷ്ട്രീയമായി തന്നെയും കേരളസര്‍ക്കാരിനെയും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും സ്വപ്‌ന അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തെറ്റായ വിവരങ്ങള്‍ പറഞ്ഞ് കലാപത്തിനുള്ള നീക്കമാണ് നടത്തിയെന്നും ജലീല്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് രണ്ട് മാസങ്ങള്‍ക്ക് മുമ്പുതന്നെ പി.സി. ജോര്‍ജിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്നും അതിന് തെളിവായി കഴിഞ്ഞ ദിവസം പുറത്തുവന്ന ജോര്‍ജിന്റെ ശബ്ദരേഖയും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News