Congress: ചെമ്പും ഉരുളിയും തലയിലേന്തി പ്രവര്‍ത്തകര്‍; സംഘര്‍ഷമുണ്ടാക്കാന്‍ കോണ്‍ഗ്രസിന്റെ ശ്രമം

സംസ്ഥാനത്തെ വിവിധ കളക്ടറേറ്റുകളിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷാവസ്ഥായുണ്ടാക്കാന്‍ കോണ്‍ഗ്രസിന്റെ ശ്രമം. കോഴിക്കോട് കളക്ടേറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. കോട്ടയത്തെ മാര്‍ച്ചില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലയില്‍ ചെമ്പും ഉരുളികളും വെച്ചുകൊണ്ടാണ് എത്തിയത്.

കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കണയന്നൂര്‍ താലൂക്ക് ഓഫീസ് മാര്‍ച്ചില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പൊലീസിന് നേരെ ഉരുളിയെറിഞ്ഞിരുന്നു. കോണ്‍ഗ്രസ് കൗണ്‍സിലറായ ടിബിന്‍ ദേവസി ആയിരുന്നു പൊലീസിനു നേരെ ഓട്ടുരുളിയെറിഞ്ഞത്. വാത്തുരുത്തി സ്വദേശിയും കോണ്‍ഗ്രസ് കൗണ്‍സിലറുമായ ടിബിന്‍ ദേവസിയാണ് അപകടരമായ വിധം ഉരുളി കറക്കി പൊലീസിന് നേരെ എറിഞ്ഞത്. നിരവധി വഴിയാത്രക്കാര്‍ പോകുന്ന സമയത്തായിരുന്നു യാതൊരു പ്രകോപനവുമില്ലാതെ ടിബിന്‍ ആക്രമണം നടത്തിയത്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. യൂത്ത് കോണ്‍ഗ്രസ് സംഘം പൊലീസിന് നേരെ കല്ലേറും നടത്തി. ടിബിന്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നില്ല. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങി വന്ന ശേഷമാണ് പൊലീസിന് നേരെ ഉരുളി എറിഞ്ഞത്. ബിരിയാണി ചെമ്പും ഉരുളിയും കൈയ്യില്‍ പിടിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

അതേസമയം കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന് (K Sudhakaran) പൊലീസ് നോട്ടീസ്. കണ്ണൂർ കലക്ടറേറ്റ് മാർച്ചിൽ പൊലീസിന് നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്നും അക്രമമുണ്ടായാൽ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയാണ് സുധാകരന് പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്.

കണ്ണൂർ സിറ്റി അസി.കമ്മീഷണറാണ് സുധാകരന് ഇന്ന് രാവിലെ നോട്ടീസ് നൽകിയത്.കെ.സുധാകരനായിരിക്കും മാർച്ച് ഉദ്ഘാടനം ചെയ്യുന്നതെന്നായിരുന്നു സംഘാടകർ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഇന്നലെ വൈകിട്ടോടെ ഈ പരിപാടിയിൽ മാറ്റം വരുത്തിയിരുന്നു.

കെ.സുധാകരൻ തിരുവനന്തപുരത്തേക്ക് പോവുകയും സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന പ്രതിഷേധമാണ് സുധാകരൻ ഉദ്ഘാടനം ചെയ്യുന്നത്. ഈ പശ്ചാത്തലത്തിലായിരുന്നു സുധാകരന് നോട്ടീസ് നൽകിയത്. മാർച്ചിനിടെ പൊലീസിന് നേരെയും കലക്ടറേറ്റ് വളപ്പിലേക്കും കല്ലേറും കുപ്പിയേറും ഉണ്ടാകാം. അത്തരം അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണം.

അക്രമം തടയാതിരുന്നാൽ മാർച്ചിൻറെ ഉദ്ഘാടകൻ എന്ന നിലയിൽ താങ്കൾക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നാണ് നോട്ടീസിൽ പറയുന്നത്.ഏതെങ്കിലും തരത്തിൽ അനിഷ്ട സംഭവങ്ങളുണ്ടായാൽ അതിൻറെ പൂർണ ഉത്തരവാദിത്തം സുധാകരനാണെന്നും നോട്ടീസിൽ പറയുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here