പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബുവിന്‍റെ (VijayBabu) മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.വിജയ് ബാബുവിന്‍റെ അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് തിങ്കളാഴ്ച വരെ നിലനിൽക്കുമെന്ന് കോടതി അറിയിച്ചു.
എ ഡി ജി പി ക്വാറന്‍റൈനിൽ ആയതിനാൽ കേസ് പരിഗണിക്കുന്നത് നീട്ടിവക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അനുവദിക്കുകയായിരുന്നു. കോടതി നിര്‍ദേശ പ്രകാരം നാട്ടിലെത്തിയ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരായിരുന്നു .
തുടര്‍ന്ന് രണ്ട് ദിവസം വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്തിരുന്നു.ചോദ്യം ചെയ്യലിന്‍റെ വിശദാംശങ്ങള്‍ അടുത്ത ദിവസം പൊലീസ് കോടതിയെ അറിയിക്കും. താന്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് വിജയ് ബാബുവിൻ്റെ ആവശ്യം. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോൾ കോടതി സ്വീകരിക്കുന്ന നിലപാട് വിജയ് ബാബുവിന് നിർണ്ണായകമാണ്.
അതിജീവിതയുടെ ഹർജി ഹൈക്കോടതിയില്‍
കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ ഇരക്കൊപ്പമാണെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ സർക്കാർ വ്യക്തമാക്കിയിരുന്നു.
അതിജീവിത നൽകിയ ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ല എന്നതാണ് സർക്കാർ നിലപാട്. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിലും അനുകൂല നിലപാടാണെന്നും സർക്കാർ മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു .
സർക്കാർ നിലപാടിൽ അതിജീവിതയുടെ എതിർവാദം ഇന്ന് നടക്കും.അന്വേഷണം അവസാനിപ്പിക്കാനാവില്ല എന്നതാണ് സർക്കാർ നിലപാട്. സർക്കാർ സമർപ്പിച്ച ഹർജി അനുവദിച്ച് അന്വേഷണ കാലാവധി ഹൈക്കോടതി കഴിഞ്ഞ ദിവസം നീട്ടി നൽകിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here