പ്രവാചക നിന്ദ ; റാഞ്ചിയിൽ സംഘർഷം ; 2 മരണം

പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാക്കളായ നുപൂർ ശർമയെയും നവീൻ ജിൻഡാലിനെയും ഉടൻ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ ന്യൂനപക്ഷങ്ങൾ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചു.പലയിടത്തും പൊലീസ്‌ ബലം പ്രയോഗിച്ചത്‌ സംഘർഷത്തിനിടയാക്കി. വെള്ളിയാഴ്‌ച പ്രാർഥനയ്‌ക്ക്‌ പിന്നാലെയാണ്‌ പ്രതിഷേധം തുടങ്ങിയത്‌.

ജാർഖണ്ഡ്‌ തലസ്ഥാനമായ റാഞ്ചിയിൽ പൊലീസ്‌ നടപടി വൻ സംഘർഷങ്ങൾക്ക് വഴിവെച്ചു.രണ്ടു പേർ മരിച്ചു.10 പേർക്ക് പരുക്കേറ്റു. ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർക്കടക്കം പരുക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പൊലീസ്‌ ആകാശത്തേക്ക്‌ വെടിവച്ചു. പ്രദേശത്ത്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്‌.

ദില്ലി, യുപി, ബംഗാൾ, രാജസ്ഥാൻ , ജമ്മു, മഹാരാഷ്‌ട്ര, തെലങ്കാന തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. ദില്ലി ജുമാമസ്‌ജിദിൽ നടന്ന വൻ പ്രതിഷേധത്തിനുശേഷം പിരിഞ്ഞുപോയവർ വീണ്ടും സംഘടിച്ച്‌ എത്തിയത്‌ പൊലീസ്‌ തടഞ്ഞു. ഇത്‌ ഉന്തിലും തള്ളിലും കലാശിച്ചു. അതേസമയം, പ്രതിഷേധത്തിന്‌ ആഹ്വാനം നൽകിയിരുന്നില്ലെന്നും പുറത്തുനിന്ന്‌ എത്തിയവരാണ്‌ മസ്‌ജിദിൽ പ്രതിഷേധിച്ചതെന്നും ജുമാമസ്‌ജിദ്‌ ഇമാം പറഞ്ഞു.

യുപിയിലെ ലഖ്‌നൗ, അലഹബാദ്‌, സഹാറൻപുർ, മൊറാദാബാദ്, ഫിറോസാബാദ് തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ്‌ ലാത്തി ചാർജ് നടത്തി. പൊലീസ്‌ നടപടിയെത്തുടർന്ന്‌ സംഘർഷവും കല്ലേറുമുണ്ടായി. അലഹബാദ്‌ അഡീഷണൽ ജില്ലാ ജഡ്‌ജിക്ക്‌ പരുക്കേറ്റു.

അതേസമയം, അക്രമം നടത്തിയവരെ വെറുതെവിടില്ലെന്ന്‌ മുഖ്യമന്ത്രി ആദിത്യനാഥ്‌ പ്രതികരിച്ചു.ബംഗാളിലെ ഹൗറ നഗരത്തിലും പൊലീസ്‌ പ്രതിഷേധക്കാർക്കുനേരെ ബലംപ്രയോഗിച്ചു. ബംഗാൾ ഗവർണർ ജെ ധൻഖർ ചീഫ്‌ സെക്രട്ടറിയിൽനിന്ന്‌ റിപ്പോർട്ട്‌ തേടി.

ഹൈദരാബാദ്‌ മക്ക മസ്‌ജിദിലും സംഘർഷമുണ്ടായെങ്കിലും പൊലീസ്‌ പ്രതിഷേധക്കാരെ പിരിച്ചുവിട്ടു. ജമ്മുവിലെ ഡോഡ, കിഷ്‌ത്‌വർ, രംഭൻ ജില്ലകളിൽ ശക്തമായ പ്രതിഷേധം നടന്നു. മൂന്നു ജില്ലയിലും ഇന്റർനെറ്റ്‌ സേവനം റദ്ദാക്കി. പ്രവാചകനിന്ദ നടത്തിയ നേതാക്കൾക്കെതിരെ പേരിന്‌ നടപടിയെടുത്തെങ്കിലും ബിജെപി സംരക്ഷണം തുടരുകയാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here