ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളെ ആദരിക്കാൻ കൈരളി ടിവി സംഘടിപ്പിക്കുന്ന കൈരളി ടിവി ഡോക്ടേഴ്സ് അവാർഡിൽ പ്രത്യേക പുരസ്‌ക്കാരത്തിന് അർഹയായി നർഗീസ് ബീഗം. നിരാലംബര്‍ക്കായി ജീവിതം മാറ്റിവെച്ച… കാരുണ്യത്തിന്റെ തണലായി മാറിയ സ്ത്രീ…
അറിയാം നര്‍ഗീസ് ബീഗത്തെ…
ഉപ്പയ്ക്ക് വയ്യാതാവുക, ജീവിക്കാനായി ഉമ്മയും ഉമ്മൂമ്മയും കരിങ്കല്ലുടയ്ക്കേണ്ടി വരിക, അഞ്ചു വയസ്സിലേ ഇരുമ്പുചുറ്റികയുമായി കല്ലുടയ്ക്കുക… ആ വിധി അനുഭവിക്കേണ്ടി വന്ന ഒരു പെൺകുട്ടി എവിടെയെത്തും? നർഗീസ് ബീഗം വിളിച്ചുപറയുന്നു അവൾ അഗതികളുടെ അത്താണിയായി മാറും.
ഭർത്താവ് മദ്യപനായി ഉപദ്രവിക്കാൻ തുടങ്ങി. മദ്യവിമുക്തീചികിത്സകൾ പരാജയപ്പെട്ടു… ഒരു ദിവസം ആ മനുഷ്യൻ പ്രഷർ കുക്കറെടുത്തു തല്ലി… ആ ഗതിയിലായ ഒരു യുവതി എവിടെയെത്തും…?
നർഗീസ് വീണ്ടും പറയുന്നു അവൾ രണ്ടു കുട്ടികളെയുമെടുത്ത് വീടു വിട്ടിറങ്ങും. ജോലിചെയ്യും. മക്കളും ഉപ്പയും ഉമ്മയും അനുജനും അനുജത്തിയുമൊത്ത് മാനമായി ജീവിക്കും. ഇത്തരത്തിൽ ആശങ്കകളേറിയ ജീവിത യാത്രയായിരുന്നു നർഗീസ് ബീഗത്തിന്റേത്.
നർഗീസ് ഫറോക്കിലെ ‘കോയാസ് ആശുപത്രി’യിൽ നഴ്സാണ്. പക്ഷേ, ജോലി കഴിഞ്ഞാൽ പോവുക തന്നെ കാത്തിരിക്കുന്നവരിലേയ്ക്കാണ്. മരുന്നും ഭക്ഷണവും വസ്ത്രവും വീട്ടുവാടകയും ട്യൂഷൻ ഫീസും നിയമോപദേശവുമായി നർഗീസ് ചെയ്യാത്ത സഹായമില്ല ഇപ്പോൾ . ഉണ്ണാനും ഉടുക്കാനുമില്ലാതെ വളർന്ന് നൂറുകണക്കിനാളുകൾക്ക് ഉണ്ണാനും ഉടുക്കാനും തലചായ്ക്കാനും തലനിവർത്തിനില്ക്കാനും വേണ്ടതു കൊടുക്കുന്ന അഡോറ എന്ന സന്നദ്ധസംഘടനയെ നയിക്കുകയാണിപ്പോൾ അവർ.
മാസം നാലു ലക്ഷത്തോളം രൂപയുടെ സഹായം വിതരണം ചെയ്യുന്ന സംഘടന. ഇതിനകം സാധുക്കൾക്ക് 74 വീടുകൾ പണിതു കൊടുത്തു. 34 കുടിവെള്ള പദ്ധതികൾ നടപ്പാക്കി. പാവങ്ങൾക്ക് സൗജന്യവസ്ത്രം നല്കാൻ ഏയ്ഞ്ചൽസ് എന്ന പ്രസ്ഥാനം തുടങ്ങി. പാരാ ലീഗൽ വളണ്ടിയറായി ആവശ്യക്കാർക്ക് നിയമസഹായമെത്തിക്കുന്നു. കിടപ്പുരോഗികൾക്കായി ഒരു ഫിസിയോ തെറാപ്പി സെന്റർ ഒരുക്കിക്കൊണ്ടിരിക്കുന്നു.
സമാനഹൃദയനായ വിവാഹമോചിതനായ സുബൈർ ആറുമാസം മുമ്പ് ആ ജീവിതത്തിലേയ്ക്കു കടന്നുവന്നു. ആ കല്യാണം പോലും ഒരു വീട്ടിലേയ്ക്ക് ജീവിതമെത്തിച്ചു. മെഹറായിക്കിട്ടുന്ന സ്വർണ്ണമാല വേണ്ടെന്നു പറഞ്ഞു നർഗീസ്. പകരം സുബൈർ സമ്മാനിച്ച ഒരു ലക്ഷത്തി എൺപതിനായിരം രൂപകൊണ്ട് ഒരു ഭിന്നശേഷിക്കാരന് പെട്ടിക്കട വച്ചു കൊടുത്തു.
റോസിന എന്നാണ് നർഗീസിന്റെ ശരിയായ പേര്. ഉപ്പയുടെ അമ്മായിയാണ് നർഗീസ് എന്നു വിളിച്ചത്. പിന്നീട്, കവിതയും കഥയും എഴുതിത്തുടങ്ങിയപ്പോൾ ആ പേര് തൂലികാനാമമാക്കി. ഇപ്പോൾ അതുതന്നെ വിളിപ്പേരുമായി.
റോസിനയെ അമ്മായി നർഗീസ് എന്നു വിളിച്ചത് ഒരാളെ ആദരിച്ചാണ് ഇന്ത്യൻ സിനിമയിലെ താരനായിക സാക്ഷാൽ നർഗീസിനെ. ആ പേരുമായി ജീവിതയാത്ര തുടങ്ങിയ നർഗീസ് അക്ഷരാർത്ഥത്തിൽ അഗതികളുടെ താരനായികയായിരിക്കുകയാണിപ്പോൾ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here