Pinarayi vijayan : മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ കയറിയത് 36000 രൂപ ചെലവാക്കി

മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാനായി കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഒരാള്‍ക്ക് 12000 രൂപ നിരക്കിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്തില്‍ ടിക്കറ്റ് എടുത്തത്. മൂന്ന് പേര് യാത്ര ചെയ്തപ്പോള്‍ ആകെ ടിക്കറ്റിന് ചിലവായത് 36000 രൂപയാണ്. ഫര്‍സീന്‍ മജീദ്. സുനിത് നാരായണന്‍, നവീന്‍ കുമാര്‍ എന്നിവര്‍ ഇന്ന് വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചത്.

കെ സുധാകരന്റെ അടുത്ത അനുയായികളാണ് വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍. കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റും മുട്ടന്നൂര്‍ എയ്ഡഡ് യു പി സ്‌കൂള്‍ അധ്യാപകനുമായ ഫര്‍സിന്‍ മജീദ് നേരത്തെയും ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ട്.കെ സുധാകരന്റെ ഗുണ്ടാ സംഘത്തിലെ അംഗങ്ങളാണ് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചവരെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു

എടയന്നൂരില്‍ സി പി ഐ എം പ്രവര്‍ത്തകരെ ആക്രമിച്ചതുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് ഫര്‍സിന്‍ മജീദ്.യൂത്ത് കോണ്‍ഗ്രസ്സ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡണ്ടായ ഫര്‍സിന്‍ മജീദ് കെ പി സി സിസി അധ്യക്ഷന്‍ കെ സുധാകരകരന്റെ അടുത്ത അനുയായിയാണ്.മുട്ടന്നൂര്‍ എയ്ഡഡ് യുപി സ്‌കൂള്‍ അധ്യാപകനാണ്.

യൂത്ത് കോണ്‍ഗ്രസ്സ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ആര്‍ കെ നവീന്‍കുമാറും മട്ടന്നൂര്‍ മേഖലയിലെ അക്രമ സംഭവങ്ങളുടെ സ്ഥിരം നേതൃത്വമാണ്. കെ സുധാകരന്റെ ഗുണ്ടാ സംഘത്തില്‍പ്പെട്ടവരാണ് ആക്രമികളെന്നും മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും സി പി ഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രതികരിച്ചു

ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കണ്ടപ്പോള്‍ പോലീസ് ചോദ്യം ചെയ്തിരുന്നു.ആര്‍സിസിയില്‍ രോഗിയെ കാണാന്‍ പോകുന്നതെന്ന് പറഞ്ഞാണ് വിമാനത്തില്‍ കയറി പറ്റിയത്.അതേ സമയം എയ്ഡഡ് സ്‌കൂള്‍ അധ്യാപകനായ ഫര്‍സിന്‍ മജീദിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉത്തരവിട്ടു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വെച്ച് നടന്ന ആക്രമണശ്രമത്തിൽ സമാധാനപരമായുള്ള ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌‌താവനയിൽ പറഞ്ഞു. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന ഇന്റിഗോ ഫ്ളൈറ്റിൽ യാത്ര ചെയ്യവെയാണ് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ മുഖ്യമന്ത്രിയെ ആക്രമിക്കാൻ തയ്യാറായി മുന്നോട്ട് വന്നത്.

വിമാനത്തിലുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഈ ഘട്ടത്തിൽ ഇടപെട്ട് തടഞ്ഞതുകൊണ്ട് മാത്രമാണ് മുഖ്യമന്ത്രി അക്രമകാരികളിൽ നിന്ന് രക്ഷപ്പെട്ടത്. ഒരുഭാഗത്ത് മുഖ്യമന്ത്രിയുടേയും മറ്റും സുരക്ഷയെക്കുറിച്ച് വിമർശനം ഉന്നയിക്കുകയും ഒപ്പം അക്രമകാരികൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുകയും ചെയ്യുന്ന കുടില തന്ത്രങ്ങൾക്കാണ് യുഡിഎഫും, ബിജെപിയും നേതൃത്വം നൽകുന്നത്.

വിമാനത്തിലെ സംഭവങ്ങൾ ഈ കാര്യത്തിന് അടിവരയിടുന്നു. വിമാനത്തിൽ കയറി യാത്രക്കാരെ അക്രമിക്കുക എന്നത് ഭീകരവാദ സംഘടനകൾ സ്വീകരിക്കുന്ന വഴിയാണ്. ആ വഴിയാണ് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ഇവിടെ തിരഞ്ഞെടുത്തിട്ടുള്ളത്. ഒരുഭാഗത്ത് ജനാധിപത്യത്തെ സംബന്ധിച്ച് പ്രസംഗിക്കുകയും, മറുഭാഗത്ത് ബോധപൂർവ്വമായി അക്രമങ്ങൾ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കുകയും ചെയ്യുന്ന നടപടിയാണ് ഇവിടെയും കോൺഗ്രസ്സ് സ്വീകരിക്കുകയും ചെയ്‌തിട്ടുള്ളത്.

ഇല്ലാ കഥകൾ സംഘപരിവാർ സൃഷ്‌ടിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ അക്രമങ്ങൾ സംഘടിപ്പിച്ച് ക്രമസമാധാന നില തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന നടപടിയാണ് യുഡിഎഫ് സ്വീകരിക്കുന്നത്.
മുഖ്യമന്ത്രിയെ പോലും ഇല്ലാ കഥകളുണ്ടാക്കി അക്രമിക്കാൻ ശ്രമിക്കുന്ന യുഡിഎഫിന്റെ നടപടികൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്തിറങ്ങണം.

സുരക്ഷാ സംവിധാനമില്ലാത്ത വിമാനത്തിലുൾപ്പടെ അക്രമണം സംഘടിപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഉൾപ്പെടെയുള്ള സംരക്ഷണം പാർടി ഏറ്റെടുക്കേണ്ടിവരുമെന്നും സെക്രട്ടറയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here