പാതിവഴിയില്‍ യാത്ര മതിയാക്കി സുശാന്ത് സിങ് രാജ്പുത്(Sushant Singh Rajput) വിടപറഞ്ഞിട്ട് ഇന്ന് രണ്ട് വർഷം. 2020 ജൂൺ 14നാണ് ആരാധകരെ കണ്ണീരിലാഴ്‍ത്തി സുശാന്ത് ഈ ലോകത്തോട് വിട പറഞ്ഞത്.
എല്ലാവരോടും ചെറുപുഞ്ചിരിയോടെയും സ്നേഹത്തോടെയും പെരുമാറിയിരുന്ന യുവനടന്‍റെ വിയോഗവാർത്ത ബോളിവുഡ് ലോകം മാത്രമല്ല, ലോകമെമ്പാടുമുള്ള സിനിമാപ്രേമികളാകെ ഞെട്ടലോടെയാണ് കേട്ടത്. സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാൻ സുശാന്തിന് കഴിഞ്ഞിരുന്നു.
പട്‍ന സ്വദേശികളായ കൃഷ്‍ണകുമാർ സിംഗ് – ഉഷാ സിംഗ് ദമ്പതിമാരുടെ ഇളയ മകനായി 1986ലാണ് സുശാന്ത് ജനിച്ചത്. പഠനത്തിൽ മാത്രമല്ല സ്‍പോര്‍ട്‍സിലും എന്നും മുന്നിലായിരുന്നു സുശാന്ത്.
ടെലിവിഷനിലൂടെയായിരുന്നു സുശാന്ത് താരമാകുന്നത്. 2008 മുതല്‍ ടെലിവിഷന്‍ പരമ്ബരകളില്‍ സജീവമായിരുന്നു താരം. കിസ് ദേശ് മേം ഹെ മേരാ ദില്‍ ആയിരുന്നു ആദ്യ പരമ്പര. 2009 ല്‍ ആരംഭിച്ച പവിത്ര രിഷ്ത കരിയര്‍ മാറ്റി മറിച്ചു. 2011 വരെ സുശാന്ത് ഈ സീരിയലിന്റെ ഭാഗമായിരുന്നു.
പിന്നീട് ബോളിവുഡിലേക്ക് എത്തുകയായിരുന്നു. ചേതന്‍ ഭഗത്തിന്റെ ‘ത്രീ മിസ്റ്റേക്‌സ് ഓഫ് ലൈഫ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘കായ് പോ ചെ ആയിരുന്നു’ സുശാന്തിന്റെ ആദ്യ സിനിമ.
2013 ല്‍ പുറത്തിറങ്ങിയ സിനിമയിലെ സുശാന്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ ബോളിവുഡിന്റെ ഭാവി കാല താരങ്ങളിലൊരാളായി സുശാന്ത് വിലയിരുത്തപ്പെട്ടു. അതേവര്‍ഷം പുറത്തിറങ്ങിയ ശുദ്ധ് ദേശീ റൊമാന്‍സ് എന്ന ചിത്രവും ഹിറ്റായി.
ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ പ്രധാന ചിത്രമാണ്. പികെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക്ക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. ടെലിവിഷന്‍ താരം, അവതാരകന്‍, നര്‍ത്തകന്‍ എന്നീ നിലയിലും പ്രശസ്തനാണ്.
1986 ജനുവരി 21ന് ബിഹാറിലെ പട്‌നയില്‍ ജനിച്ച സുശാന്ത്, ടിവി സീരിയലിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് പ്രവേശിച്ചത്.
ദി അണ്‍ടോള്‍ഡ് സ്റ്റോറി, കായ് പോ ചേ എന്നീ സിനിമകളിലെ പ്രകടനം ഏറെ പുരസ്‌കാരങ്ങള്‍ക്ക് സുശാന്തിനെ അര്‍ഹനാക്കിയിരുന്നു. ഫിലിം ഫെയര്‍, ഐഫ, പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ്, സ്റ്റാര്‍ഡസ്റ്റ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്തു ഈ ചിത്രങ്ങള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here