E. P. Jayarajan : ബിജെപി-കോണ്‍ഗ്രസ് മാഫിയ സംഘങ്ങള്‍ക്കെതിരെ ഈ മാസം 21 മുതല്‍ ബഹുജനങ്ങളെ അണിനിരത്തും: ഇ പി ജയരാജന്‍

സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം വിമാനത്തിലുണ്ടായത് ആസൂത്രിത ആക്രമണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.വിമാനത്തില്‍ കയറിയവരില്‍ ഒരാള്‍ രണ്ട് വധശ്രമ കേസിലുള്‍പ്പെടെ പത്തൊന്‍പത് കേസിലെ പ്രതിയാണെന്നും ഇത്തരത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയാണ് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വിമാനത്തില്‍ കയറ്റിവിട്ടതെന്നും എല്‍ഡിഎഫ് യോഗത്തിന് ശേഷം ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇത്തരം ഭീകര പ്രവര്‍ത്തനത്തിനെതിരെ ജനങ്ങളെയാകെ അണിനിരത്തും.കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമാക്കാന്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായി വളരെ കാലം ജയിലില്‍ കിടന്ന് പിന്നീട് ജാമ്യം ലഭിച്ച, 20 തവണ സ്വര്‍ണ കള്ളക്കടത്ത് നടത്തിയെന്ന് പ്രഖ്യാപിച്ച ഒരു സ്ത്രീയെ മുന്‍നിര്‍ത്തിയാണ് യുഡിഎഫും ബിജെപിയും ഇടതുപക്ഷ മുന്നണിക്കും മുഖ്യമന്ത്രിക്കും അതുവഴി കേരള സര്‍ക്കാരിനേയും അപമാനിക്കാന്‍ പുറപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ ആരോപണമെല്ലാം തള്ളിക്കളഞ്ഞതാണ്. തൃക്കാക്കര തെരഞ്ഞടുപ്പ് വിജയത്തിന്റെ വികാരം ഉപയോഗിച്ചാണ് യുഡിഎഫ് ഇറങ്ങിപ്പുറപ്പെട്ടത് . ഇതൊരു പുതിയ കൂട്ടുകെട്ടിന് തുടക്കമിട്ടു. ആര്‍എസ്എസ്, ജമാ അത്തെ ഇസ്ലാമി, എസ്‌ഡിപിഐ എന്നിവയുടെ പിന്തുണ കൊണ്ടാണ് കോണ്‍ഗ്രസ് തൃക്കാക്കരയില്‍ അവരവകാശപ്പെട്ട നിലയിലെത്തിയത്. അതോടെ അഹങ്കാരം കൂടി അക്രമങ്ങള്‍ അഴിച്ചുവിടുന്നു. ജനാധിപത്യ ഭരണ സംവിധാനത്തെ ആക്രമിക്കുന്നുവെന്നും ഇ പി വിശദീകരിച്ചു.

കേരളത്തില്‍ എല്‍ഡിഎഫിന്റെ രണ്ടാം ഭരണം ഒട്ടനവധി വികസനത്തിന് രൂപം കൊടുത്തു. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇടതുപക്ഷം പ്രഖ്യാപിച്ചതില്‍ കുറെ അധികം പദ്ധതികള്‍ പൂര്‍ത്തീകരിച്ച് കേരളത്തിന് സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെയെല്ലാം അലങ്കോലപ്പെടുത്താനാണ് പുതിയ കൂട്ടുകെട്ട്. ഇത് തുറന്ന് കാണിക്കാനും വികസനം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും അക്രമങ്ങളില്‍ നിന്നും ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പുവരുത്താനും ആവശ്യമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്.

20 തവണ സ്വര്‍ണക്കടത്ത് നടത്തിയ വ്യക്തിക്ക് എല്ലാവിധ നിയമപരമായ സംരക്ഷണവും കൊടുക്കുമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പറയുന്നത്. അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കാമെന്ന് രണ്ട് കേന്ദ്രമന്ത്രിമാരും ഡല്‍ഹിയില്‍ പ്രഖ്യാപിച്ചു.

രാഹുല്‍ ഗാന്ധിക്ക് ഇഡിയുടെ മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി. എട്ടര മണിക്കൂറാണ് കോണ്‍ഗ്രസിന്റെ ഉന്നത നേതാവിനെ ഇഡി ഓഫീസിലിട്ട് വെള്ളം കുടിപ്പിച്ചത്. സോണിയ ഗാന്ധിക്കും നോട്ടീസ് നല്‍കി. ഇതിനെതിരെ പ്രതിഷേധിച്ചവരെ ലാത്തിച്ചാര്‍ജ് നടത്തി.

കെ സി വേണുഗോപാല്‍ ബോധം കെട്ട് വീണു. ഇതാണ് ഡല്‍ഹിയിലെ അവസ്ഥ. ഇതൊന്നും കേരളത്തിലെ കോണ്‍ഗ്രസിനറിയില്ല. ഇത് മനസിലാക്കാനും പ്രതികരിക്കാനുമുള്ള നിലയല്ല കേരളത്തിലെ കോണ്‍ഗ്രസിനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിന് കേരളത്തിന്റെ വികസനം തടസപ്പെടുത്തണം. വികസന വിരോധികളാണവര്‍. ഇതെല്ലാം ജനങ്ങളുടെ മുന്നില്‍ തുറന്ന് കാണിക്കാന്‍ ഈ മാസം 21 മുതല്‍ എല്ലാ ജില്ലയിലും വിപുലമായ തോതില്‍ ബഹുജനങ്ങളെ അണിനിരത്തി മാഫിയ -ക്വട്ടേഷന്‍ സംഘങ്ങളെ പ്രതിരോധിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

21, 22, 23,28,29,30, ജൂലയ് 2, 3 എന്നീ ദിവസങ്ങളില്‍ പതിനായിരങ്ങള്‍ അണിനിരക്കുന്ന മഹാറാലി സംഘടിപ്പിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News