തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യുഎഇയിലേക്കും സൗദി അറേബ്യയിലേക്കും കൂടുതൽ സർവീസുകൾ തുടങ്ങുന്നു. അബുദാബി, ദമ്മാം എന്നിവിടങ്ങളിലേക്കാണ് ഇൻഡിഗോ എയർലൈൻസ് സർവീസുകൾ ആരംഭിക്കുന്നത്.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും സർവീസ്.തിരുവനന്തപുരം-അബുദാബി സർവീസ് ജൂൺ 15 മുതൽ തുടങ്ങും. രാത്രി 9.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം 12.10ന് അബുദാബിയിൽ എത്തും.
തിരികെ പുലർച്ചെ 1.30ന് അബുദാബിയിൽ നിന്ന് യാത്ര തിരിക്കുന്ന വിമാനം രാവിലെ 7.15ന് തിരുവനന്തപുരത്ത് എത്തും. ദമ്മാമിലേക്കുള്ള സർവീസ് ജൂലൈ ഒന്നിന് തുടങ്ങും. രാവിലെ 7.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം 10.10ന് ദമ്മാമിൽ എത്തും. തിരികെ 11.35ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 7.30ന് തിരുവനന്തപുരത്ത് എത്തും. രണ്ട് സർവീസുകളിലേക്കും ബുക്കിങ് തുടങ്ങി.
എയർ ഇന്ത്യയുടെ മസ്‌കറ്റ്-കണ്ണൂർ സർവീസ് ജൂൺ 21 മുതൽ ആരംഭിക്കും.ജൂൺ 21 മുതൽ ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
ചൊവ്വ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലായിരിക്കും സർവീസുകൾ.കണ്ണൂരിൽ നിന്ന് രാത്രി 10.20ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 12.20ന് മസ്‌കറ്റിൽ എത്തും. അവിടെ നിന്നും വൈകിട്ട് 4.30ന് പുറപ്പെടുന്ന വിമാനം 9.30ന് കണ്ണൂരിൽ എത്തും.
എയർ ഇന്ത്യ കൂടി സർവീസ് ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. നിലവിൽ എയർ ഇന്ത്യ എക്‌സ്പ്രസ്, ഗോ ഫസ്റ്റ് എന്നീ വിമാന കമ്പനികളാണ് മസ്‌കറ്റ്-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.