എച്ച് ആർ ഡി എസ് ആദിവാസി ഭൂമി കൈയ്യേറി കുടിലുകള്‍ തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ അന്വേഷണം മുറുകുന്നു. വീടുകൾ നിർമ്മിക്കാൻ എച്ച് ആർ ഡി എസിന് അനുമതി ലഭിച്ചേക്കില്ല.കൈമാറ്റം ചെയ്യാന്‍ കഴിയാത്ത ആദിവാസികളുടെ കമ്മ്യൂണല്‍ ലാന്‍ഡ് എങ്ങനെ എച്ച് ആര്‍ ഡി എസിന്‍റെ പക്കലെത്തിയെന്നതിലും റവന്യു വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അട്ടപ്പാടി താലൂക്കിലെ കോട്ടത്തറ വില്ലേജിലെ വട്ടലക്കി എന്ന സ്ഥലത്ത് ആദിവാസികള്‍ക്ക് താമസിക്കാന്‍ മൂപ്പില്‍ നായര്‍ എന്നയാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ 45 ഏക്കര്‍ ഭൂമി ഇപ്പോള്‍ ഉളളത് എച്ച് ആർ ഡി എസ് എന്ന സംഘപരിവാർ സംഘടനയുടെ കൈവശമാണ്. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ഇത് ആദിവാസികളുടെ കമ്മ്യൂണൽ ലാന്‍റ് ആണ് . എന്നാല്‍ 1982 ല്‍ ഈ ഭൂമി 17 തീർ ആധാരങ്ങൾ രജിസ്ട്രര്‍ ചെയ്ത് വിദ്യാദിരാജ വിദ്യാസമാജം ട്രസ്റ്റ് എന്ന സംഘടന കൈവശപ്പെടുത്തി.
ആദിവാസികളുടെ കമ്മ്യൂണല്‍ ലാന്‍റ് എങ്ങനെ പല കൈമറിഞ്ഞ് എച്ച് ആര്‍ ഡി എസിന്‍റെ കൈവശമെത്തി എന്നതിലാണ് ഇപ്പോള്‍ സംശയം നിലനിൽക്കുന്നത്. അട്ടപ്പാടി ആദിവാസി ആക്ഷൻ കൗൺസിലിന്‍റെ ചെയർമാൻ പിവി സുരേഷ് സര്‍ക്കാരിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഈ ഭൂമി കൈമാറ്റത്തെ പറ്റി ഒറ്റപാലം സബ്കളക്ടര്‍ ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേരള പട്ടിക വർഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനഃഅവകാശ ആക്ട് പ്രകാരം ഈ ഭൂമി തിരിച്ച് എടുക്കാനുളള സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്.മണ്ണാർക്കാട് സബ് രജിസ്റ്റാർ ഓഫീസിലെ 1982-ലെ രേഖകൾ പ്രകാരം ആദിവാസി ഭൂമി വിലക്ക് വാങ്ങി വിദ്യാദിരാജ ട്രസ്റ്റ് ഭൂനികുതി അടച്ചു വരുന്നതിവും അതേ ഭൂമിയിലെ ചില സര്‍വ്വ നമ്പരില്‍പ്പെട്ട ഭൂമി ആദിവാസികള്‍ അല്ലാത്തവര്‍ക്ക് കൈമാറ്റം ചെയ്തതിലും ദൂരൂഹതയുണ്ട്. ഇതിന് പിന്നില്‍ എച്ച് ആര്‍ഡിഎസ് ആണെന്ന സംശയമാണ് ബലപ്പെട്ടിരിക്കുന്നത്. ഭൂമി കൈമാറ്റത്തില്‍ പ്രഥമദൃഷ്ടാ 1975 ലെ കേരള ഷെഡ്യൂൾഡ് ട്രൈബ്സ് ആക്ട് ലംഘനം നടന്നുവോ എന്ന സംശയവും റവന്യു അധികാരികള്‍ക്ക് ഉണ്ട് . റവന്യു വകുപ്പിന്‍റെ പരിശോധന പൂര്‍ത്തിയാകുന്ന മുറക്ക് ഇതില്‍ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here