Swapna Suresh: സ്വപ്‌നയുടെ ആരോപണം പച്ചക്കള്ളം; വീഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ പ്രസ്‌ സെക്രട്ടറി

മുഖ്യമന്ത്രിക്കെതിരായ സ്വർണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണം പച്ചക്കള്ളമെന്ന്‌ വ്യക്തമാക്കി വീഡിയോ(video). ജയിലിൽ കിടക്കുന്ന സമയത്ത് “ഈ വിവാദ വനിതയെ അറിയില്ലാന്ന് മുഖ്യമന്ത്രി(cm) പറഞ്ഞു’ എന്നാണ്‌ സ്വപ്‌നയുടെ വ്യാജ ആരോപണം. മുഖ്യമന്ത്രിയിൽ തെറ്റായ പ്രസ്‌താവന അടിച്ചേൽപിക്കുന്നുവെന്ന്‌ വ്യക്തമാക്കി പ്രസ്‌ സെക്രട്ടറി പി എം മനോജാണ്‌ വീഡിയോ ഫെയ്‌സ്‌ബുക്കിലൂടെ പുറത്തുവിട്ടത്‌.

യുഎഇ കോൺസുലേറ്റ്‌ ജനറലിന്റെ സെക്രട്ടറി എന്ന നിലയിൽ സ്വപ്‌ന സുരേഷ്‌(swapna suresh) തന്റെ അടുത്ത്‌ വന്നിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി തന്നെ വാർത്താസമ്മേളനത്തിൽ ചോദ്യത്തിനോട്‌ പ്രതികരിച്ചിരുന്നു. 13-102020 ൽ ഏഷ്യാനെറ്റ്‌ ന്യൂസിലെ അജയഘോഷിന്റെ ചോദ്യത്തിനാണ്‌ മുഖ്യമന്ത്രി മറുപടി നൽകിയത്‌.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

കോൺസുലേറ്റ്‌ ജനറലിന്റെ സെക്രട്ടറി എന്ന നിലയ്‌ക്കാണ്‌ അവർ എന്റെയടുത്ത്‌ വന്നിട്ടുള്ളത്‌. ആ നിലയ്‌ക്കാണ്‌ അവരെ പരിചയമെന്ന്‌ നേരത്തെ നിങ്ങളോട്‌ പറഞ്ഞിട്ടുണ്ട്‌. അത്‌ തന്നെയാണ്‌ വസ്‌തുതയും. കോൺസുലേറ്റ്‌ ജനറൽ വരുന്ന സമയത്തൊക്കെ ഇവർ ഒപ്പമുണ്ടായിട്ടുണ്ട്‌ എന്നുള്ളത്‌ വസ്‌തുതയാണ്‌. ഒരു ചീഫ്‌ മിനിസ്‌റ്ററും കോൺസുലേറ്റ്‌ ജനറലും തമ്മിൽ കാണുന്നതിൽ യാതൊരു അസാംഗത്യവുമില്ല.

സാധാരണ ഗതിയിൽ പല കാര്യങ്ങൾക്ക്‌ കാണും. അവരുടെ ഒരു പരിപാടി നടക്കുമ്പോൾ മുഖ്യമന്ത്രിയെ ക്ഷണിക്കാൻ വരുന്നത്‌ സ്വാഭാവികമാണ്‌. അത്‌ സാധാരണ ഒരു മര്യദയല്ലേ. അങ്ങനെയുള്ള കാര്യങ്ങളിലെല്ലാം എപ്പോഴൊക്കെ അദ്ദേഹം വന്നിട്ടുണ്ടോ ആ ഘട്ടത്തിലൊക്കെ ഈ പറയുന്ന സ്വപ്‌നയും ഉണ്ടായിട്ടുണ്ട്‌. അവരതിന്റെ സെക്രട്ടറി എന്ന നിലക്ക്‌. സെക്രട്ടറിയുടെ കൂടെയാണ്‌ അദ്ദേഹം വരാറുള്ളത്‌. അദ്ദേഹത്തിന്റെ കൂടെ സെക്രട്ടറി ഉണ്ടാകാറുമുണ്ട്‌.

ശിവശങ്കറിനെ ഈ പറയുന്ന രീതിയിൽ ചുമതലപ്പെടുത്തിയോ ഇല്ലയോ എന്നത്‌ ഇപ്പോൾ ഓർക്കുന്നില്ല. പക്ഷേ ആരെയാണ്‌ ബന്ധപ്പെടേണ്ടത്‌ എന്ന്‌ ചോദിച്ചാൽ സ്വാഭാവികമായിത്തന്നെ അന്നത്തെ എന്റെ സെക്രട്ടറി എന്ന നിലയ്‌ക്ക്‌ ശിവശങ്കറിനെ ബന്ധപ്പെട്ടോളു എന്ന്‌ ഞാൻ പറയുന്നതിൽ അതിശയമായിട്ടുളള ഒരു കാര്യവുമില്ല. നാല്‌ വർഷത്തിനിടെ പലതവണ വന്നിട്ടുണ്ട്‌. അവരുടെ പലവിധ ചടങ്ങളുകൾ കോൺസുലേറ്റ്‌ നടത്തിയിട്ടുണ്ട്‌. ആ ഘട്ടത്തിലൊക്കെ അദ്ദേഹത്തിന്റെ കൂടെ ഈ പറയുന്ന സ്‌ത്രീയും ഉണ്ടായിട്ടുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here