കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേരില്‍ മുസ്ലീങ്ങളെ ചിലര്‍ കൊലപ്പെടുത്തിയതും ഇതേ ഇന്ത്യയിലാണെന്നും ഇതുരണ്ടും തമ്മില്‍ യാതൊരു വ്യത്യാസവും താന്‍ കാണുന്നില്ലെന്നും നടി സായ് പല്ലവി(sai pallavi).
വിരാടപര്‍വ്വം എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സായ് പല്ലവി തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. രാഷ്ട്രീയ നിലപാടിനെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് സായ് പല്ലവി ഇക്കാര്യം പറഞ്ഞത്.
‘ ഞാന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്ട്രീയമായി ചാഞ്ഞു നില്‍ക്കുന്ന കുടുംബത്തിലല്ല. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തില്‍ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. പശുവിന്റെ പേരില്‍ മുസ്ലിങ്ങളെ ചിലര്‍ കൊലപ്പെടുത്തിയതും ഇതേ ഇന്ത്യയിലാണ് ഇതുരണ്ടും തമ്മില്‍ യാതൊരു വ്യത്യാസവും ഞാന്‍ കാണുന്നില്ല. മനുഷ്യനാകാനാണ് എന്നെ പഠിപ്പിച്ചത്.
അടിച്ചമര്‍ത്തപ്പെടുന്നവര്‍ സംരക്ഷിക്കപ്പെടണം. ആരാണ് ശരി, ആരാണ് തെറ്റ് എന്ന് എനിക്ക് അറിയില്ല. നിങ്ങള്‍ ഒരു നല്ല മനുഷ്യനാണെങ്കില്‍ ഒരു ഭാഗം മാത്രം ശരിയാണെന്ന് നിങ്ങള്‍ക്ക് തോന്നില്ലേ’ സായ് പല്ലവി ചോദിക്കുന്നു.
സായ് പല്ലവിയുടെ അഭിപ്രായം പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികൾ ഇവര്‍ക്കെതിരെ വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തി. റാണ ദഗ്ഗുബട്ടി നായകനാകുന്ന വിരാടപര്‍വ്വത്തില്‍ ‘വെന്നെല്ല’ എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. പൊലീസുകാരനെ പ്രണയിക്കുന്ന നക്‌സലായിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ വേഷമിടുന്നത്.
വേണു ഉഡുഗുളയുടെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നന്ദിത ദാസ്, നവീന്‍ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജൂണ്‍ 17 ന് ചിത്രം റിലീസ് ചെയ്യും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here