Kavya Madhavan; നടിയെ ആക്രമിച്ച കേസ്; കാവ്യാമാധവന്‍റെ മാതാപിതാക്കളെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്‍റെ ഭാഗമായി നടി കാവ്യാമാധവന്‍റെ മാതാപിതാക്കളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ദിലീപിന്റെ സഹോദരി സബിതയേയും അന്വേഷണ സംഘം ചോദ്യം ചെയ്‌തു.മൂവര്‍ക്കും നോട്ടീസ് നല്‍കിയ ശേഷമായിരുന്നു ഡി വൈ എസ് പി ബൈജു പൗലോസിന്‍റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്.

തുടരന്വേഷണത്തിന്‍റെ ഭാഗമായി നിര്‍ണ്ണായക നീക്കമാണ് ക്രൈംബ്രാഞ്ച് നടത്തിയത്.കാവ്യാ മാധവന്‍റെ അച്ഛന്‍ മാധവന്‍,അമ്മ ശ്യാമള എന്നിവരെയും ദിലീപിന്‍റെ സഹോദരി സബിതയെയും ആലുവയിലെ ദിലീപിന്‍റെ വീടായ പത്മ സരോവരത്തില്‍വെച്ചാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.കാവ്യാമാധവന്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയ മൊബൈല്‍ നമ്പറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത തേടാനായിരുന്നു കാവ്യയുടെ അമ്മ ശ്യാമളയെ ചോദ്യം ചെയ്തത്.

സംവിധായകൻ ബാലചന്ദ്രകുമാറിനെ സ്ഥിരമായി വിളിച്ചതായി കണ്ടെത്തിയ നമ്പർ താൻ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യ മാധവന്റെ വാദം നുണയാണെന്ന്‌ ക്രൈംബ്രാഞ്ച്‌ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊബൈൽ സേവന ദാതാക്കളിൽ നിന്ന്‌ ലഭിച്ച വിവരങ്ങൾ അനുസരിച്ച്‌ കാവ്യയുടെ അമ്മ ശ്യാമളയുടെ പേരിലാണ്‌ ഈ നമ്പറിലുള്ള സിം കാർഡ്‌ എടുത്തതെന്ന്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളില്‍ അന്വേഷണ സംഘം ശ്യാമളയില്‍ നിന്ന് വിശദീകരണം തേടിയതായാണ് വിവരം.

ഈ നമ്പർ താൻ ഉപയോഗിച്ചതല്ലെന്നാണ്‌ കാവ്യ ചോദ്യം ചെയ്യലിൽ പറഞ്ഞത്‌. എന്നാൽ, ദിലീപുമായുള്ള വിവാഹത്തിന്‌ മുമ്പ്‌ ഈ നമ്പർ ഉപയോഗിച്ചാണ്‌ കാവ്യ ദിലീപിനെ വിളിച്ചിരുന്നതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രി രജിസ്‌റ്ററിലുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഈ നമ്പർ കാവ്യയുടേതാണെന്നുള്ള തെളിവും ക്രൈംബ്രാഞ്ചിന്‌ ലഭിച്ചിരുന്നു. കേസ്‌ അന്വേഷണം നടക്കുന്ന കാലയളവില്‍ കാവ്യാമാധവന്‍ നടത്തിയ ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് കാവ്യയുടെ അച്ഛന്‍ മാധവനില്‍ നിന്ന് ചോദിച്ചറിഞ്ഞത്.അച്ഛന്‍റെ സഹായത്തോടെയാണ് കാവ്യ ബാങ്കിടപാടുകള്‍ നടത്തിയിരുന്നതെന്ന് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

അതേസമയം, കാവ്യ മാധവന്‌ കേസിൽ പങ്കുള്ളതായി സൂചിപ്പിക്കുന്ന തരത്തില്‍ ദിലീപിന്‍റെ സഹോദരീ ഭര്‍ത്താവ് ടി എൻ സുരാജും സുഹൃത്ത് ശരത്തുമായി സംസാരിക്കുന്ന ശബ്‌ദരേഖ നേരത്തെ പുറത്തു വന്നിരുന്നു. സുരാജ് ഇത്തരത്തില്‍ സംസാരിക്കാനിടയായ സാഹര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനായിരുന്നു സബിതയെ ചോദ്യം ചെയ്‌തത്‌.തുടരന്വേഷണം ജൂലൈ 15നകം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യലുകള്‍ ഉള്‍പ്പടെ നടപടികള്‍ വേഗത്തിലാക്കുകയാണ് ക്രൈംബ്രാഞ്ച്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel