V. Sivadasan : സൈന്യത്തിലെ കരാര്‍ നിയമന പദ്ധതി രാജ്യതാല്‍പര്യത്തിന് വിരുദ്ധം; വി ശിവദാസന്‍ എംപി

ഇന്ത്യൻ സൈന്യത്തിലേക്ക് ബിജെപി സർക്കാർ പ്രഖ്യാപിച്ച താൽക്കാലിക നിയമന പദ്ധതിയായ അഗ്‌നിപഥ് രാജ്യതാൽപര്യത്തിന് വിരുദ്ധമായ ഒന്നാണെന്ന് വി ശിവദാസൻ എംപി (V. Sivadasan).രാജ്യമെങ്ങും വ്യാപകമായ യുവജനപ്രതിഷേധത്തിന് ഈ തീരുമാനം വഴിവെച്ചിരിക്കുകയാണ്. വർഷങ്ങളായി ഇന്ത്യൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചു പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന യുവതയെ അപഹസിക്കുന്ന നിലപാടാണ് യൂണിയൻ സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

കർഷകരും തൊഴിലാളികളും ഉൾപ്പെടെയുള്ള പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന്, സ്ഥിരമായ ഒരു ഉപജീവനമാർഗത്തിന്റെ സുരക്ഷിതത്വം നേടാൻ, വർഷങ്ങളായി പരിശീലിക്കുന്ന യുവജനതയെയാണ് ഈ പദ്ധതി ഏറ്റവും ദോഷകരമായി ബാധിക്കുകയെന്നും ശിവദാസൻ പറഞ്ഞു.

രാജ്യസഭയിൽ താൻ ഉന്നയിച്ച ചോദ്യത്തിന് ഇന്ത്യൻ സൈന്യത്തിൽ 1.27 ലക്ഷം ഒഴിവുകൾ ഉണ്ടെന്നു യൂണിയൻ സർക്കാർ മറുപടി നൽകിയിരുന്നു. എന്നാൽ ആ ഒഴിവുകൾ സമയബന്ധിതമായി നികത്തുന്നതിന് പകരം, കരാർ നിയമനങ്ങൾ നടത്തി ചെലവ് ചുരുക്കാനുള്ള സർക്കാർ തീരുമാനം യുവജനങ്ങളിൽ വലിയ നിരാശയും പ്രതിഷേധവും ഉണ്ടാക്കിയിട്ടുണ്ട്.

ഇന്ത്യ ഇപ്പോൾ കടന്നുപൊയ്‌കൊണ്ടിരിക്കുന്ന വലിയ തൊഴിലില്ലായ്മപ്രശ്‌നം കൂടുതൽ രൂക്ഷമാക്കാനേ ഈ നീക്കം ഉപകരിക്കൂ.കരാർ നിയമനത്തിൽ താൽക്കാലിക സൈനികരാവുന്ന ഈ ചെറുപ്പക്കാർ, 21 വയസ്സാവുമ്പോൾ സർവീസിൽ നിന്ന് പുറത്താക്കപ്പെടുമ്പോൾ ഭാവി ജീവിതം അവരുടെ മുന്നിൽ ചോദ്യച്ചിഹ്നമായി നിൽക്കുകയാണുണ്ടാവുക.

സാധാരണ സൈനികർക്ക് ലഭിക്കുന്ന യാതൊരുവിധ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കില്ല. ‘അഗ്‌നിവീർ’ എന്ന പേര് മാത്രമാണ് അവർക്ക് കിട്ടുന്നത്. ഇന്ത്യയുടെ സുരക്ഷിതത്വത്തിനു തന്നെ ഈ പദ്ധതി ദോഷകരമാണ്. ഇത്തരം താൽക്കാലിക പൊടിക്കൈകൾ വഴി പണം ലാഭിക്കാൻ ശ്രമിക്കുന്നതിനു ഭാവിയിൽ വലിയ വിലയാണ് നൽകേണ്ടി വരുക.

രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്നതാണ് ഈ നീക്കമെന്നു ദീർഘകാലം സൈന്യസേവനം നടത്തി വിരമിച്ച ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു.പുരാതന കാലത്തെപ്പോലെ സൈനികരെ കൂലിപ്പടയാളികളാക്കി മാറ്റുകയാണ് ഇത് വഴി ഉണ്ടാവുക എന്നാണ് അവരുടെ അഭിപ്രായം.

ആർമിയുടെ കാര്യക്ഷമതയെയും സംഘാടന മികവിനെയും ഈ പദ്ധതി ദോഷകരമായി ബാധിക്കും. ജനാധിപത്യ സർക്കാരുകൾക്ക് പൂർണമായും വഴങ്ങി പ്രൊഫഷണലിസം കാത്തു സൂക്ഷിച്ച പ്രൗഢമായ പാരമ്പര്യമാണ് ഇന്ത്യൻ സൈന്യത്തിനുള്ളത്. സൈനികർക്കു രാജ്യം നൽകിയ ആദരവും ജീവിതസുരക്ഷിതത്വവും ഈ പ്രൗഢമായ പാരമ്പര്യം സൃഷ്ടിക്കുന്നതിൽ സഹായിച്ചിട്ടുണ്ട്. അതിനും തുരങ്കംവയ്ക്കുകയാണ് ഈ പദ്ധതി വഴി ബിജെപി സർക്കാർ ചെയ്യുന്നത്.

‘അഗ്‌നിവീർ’ ‘നു ശേഷം ‘ബാങ്ക് വീർ’ , ‘റയിൽവീർ’ ഒക്കെ ആണ് വരാനിരിക്കുന്നത്. എല്ലാ മേഖലയിലും സ്ഥിരനിയമനം റദ്ദ് ചെയ്ത് കുത്തക കോർപറേറ്റ് കുടുംബങ്ങൾക്ക് കൈമാറുക എന്നതാണ് ബിജെപി സർക്കാരിന്റെ നയം. എല്ലാ അർഥത്തിലും ദേശവിരുദ്ധമായ ഈ പദ്ധതി പിൻവലിക്കാൻ യൂണിയൻ സർക്കാർ തയ്യാറാകണം. ഒഴിവുള്ള തസ്തികകളിൽ സമയബന്ധിതമായി സ്ഥിരംനിയമനം നടത്തണം എന്നാവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ്ങിന് ശിവദാസൻ എംപി കത്ത് നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News