ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിഷേധം തെക്കേ ഇന്ത്യയിലേക്കും വ്യാപിക്കുന്നു. കർഷക സമരത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധമായി യുവാക്കൾക്കിടയിൽ ആളിപടരുകയാണ് പ്രതിഷേധം. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധക്കാർ ട്രെയിനിന് തീയിട്ടു. സ്റ്റേഷനകത്തെ സ്റ്റാളുകളും ഓഫീസിന്റെ ജനൽച്ചില്ലുകളും തകർത്തു. ട്രെയിനുകൾക്ക് നേരെ കല്ലേറുമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവയ്പ്പിൽ ഒരാൾക്ക് പരിക്കേറ്റു. അഗ്നിപഥിനെ ചൊല്ലി വടക്കേ ഇന്ത്യയിൽ പ്രതിഷേധം ശക്തമാണെങ്കിലും ഇതുവരെ തെക്കേ ഇന്ത്യയെ ബാധിച്ചിരുന്നില്ല.
അതേസമയം, വടക്കേ ഇന്ത്യയിൽ പ്രതിഷേധം ആളിക്കത്തുകയാണ്. ബിഹാറിൽ ഇന്നും ട്രെയിനുകൾ കത്തിച്ചു. സമസ്തിപൂരിലും ലക്കിസരായിയിലും ട്രെയിനുകൾക്ക് തീയിട്ടു. രണ്ട് സ്റ്റേഷനുകളിലും നിർത്തിയിട്ട ട്രെയിനുകളാണ് പ്രതിഷേധക്കാർ കത്തിച്ചത്. ലഖിസരായിയിൽ ജമ്മുതാവി ഗുവാഹത്തി എക്സ്പ്രസിനും വിക്രംശില എക്സ്പ്രസിനുമാണ് അക്രമികൾ തീയിട്ടത്. ബിഹാറിലെ ആര റെയിൽവേ സ്റ്റേഷനിലും അക്രമികൾ അഴിഞ്ഞാടി. സ്റ്റേഷൻ അടിച്ച് തകർത്തു. ബിഹാറിലെ സരണിൽ ബിജെപി എംഎൽഎയുടെ വീടിന് നേരെ ആക്രമണം ഉണ്ടായി. ബക‍്‍സർ, ലഖിസരായി, ലാക‍്‍മിനിയ എന്നിവിടങ്ങളിൽ റെയിൽവേ ട്രാക്കിനും പ്രതിഷേധക്കാർ തീയിട്ടു.
അഗ്നിപഥിനെതിരേ പ്രതിഷേധം ആളിക്കത്തുന്നു; ബീഹാറിൽ ലഖ്‌മിനിയ റെയിൽവേ സ്റ്റേഷൻ പ്രതിഷേധക്കാർ കത്തിച്ചു,38 ട്രെയിനുകൾ റദ്ദാക്കി
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട അഗ്നിപഥി പദ്ധതിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്നു. ബീഹാറിൽ ലഖ്‌മിനിയ റെയിൽവേ സ്റ്റേഷൻ പ്രതിഷേധക്കാർ കത്തിച്ചു. ബിഹാറില്‍ രണ്ട് ട്രെയിനുകള്‍ക്ക് തീയിട്ട പ്രതിഷേധക്കാര്‍ സ്റ്റേഷനുകളില്‍ കല്ലേറ് നടത്തുകയും റെയില്‍വേ ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി ബീഹാറിൽ 38 ട്രെയിനുകൾ റദ്ദാക്കി ഇതിന്റെ ഭാഗമായി 72 ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.
ബിഹാറിലെ സമസ്തിപുരില്‍ സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസിന് പ്രതിഷേധക്കാര്‍ തീയിട്ടു. മൊഹിയുദ്ദീന്‍നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ജമ്മുതാവി എക്പ്രസ് ട്രെയിന്റെ രണ്ട് കോച്ചുകള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ബെഗുര്‍സാരായ് റെയില്‍വേ സ്റ്റേഷനില്‍ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചതോടെ ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങി. ബിഹിയയില്‍ രണ്ട് റെയില്‍വേ ജീവനക്കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. കനത്ത പ്രതിഷേധത്തേത്തുടര്‍ന്ന് ബീഹാറില്‍ 38 ട്രെയിനുകള്‍ പൂര്‍ണമായും 11 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയെന്നും റെയില്‍വേ അറിയിച്ചു.
ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാണ, രാജസ്ഥാന്‍, മധ്യപ്രദേശ്, ജമ്മു, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് പരക്കേ പ്രതിഷേധമുണ്ടായത്. യുവാക്കള്‍ തെരുവിലിറങ്ങിയതോടെ പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. ബിഹാറില്‍ ഇന്നലെയും മൂന്ന് തീവണ്ടിക്ക് തീയിട്ടിരുന്നു. വിവിധയിടങ്ങളില്‍ റോഡുകളും റെയില്‍പ്പാതകളും ഉപരോധിച്ചു. കല്ലേറുമുണ്ടായി. രാജസ്ഥാനിലെ അജ്‌മേര്‍-ഡല്‍ഹി ദേശീയപാത ഉദ്യോഗാര്‍ഥികള്‍ തടഞ്ഞിരുന്നു. ജോധ്പുരില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ഹിമാചല്‍പ്രദേശിലെ ഗഗ്ഗല്‍ വിമാനത്താവളത്തിനുമുന്നിലും യുവാക്കള്‍ പ്രതിഷേധിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here