Agnipath; രാജ്യം കത്തുമ്പോഴും പിടിച്ച പിടിയിൽ കേന്ദ്രം, അഗ്നിപഥ് പിൻവലിക്കില്ല; രാജ്നാഥ് സിംഗ്

വടക്കെ ഇന്ത്യ മുഴുവൻ പ്രതിഷേധമിരമ്പിയിട്ടും അഗ്നിപഥ് പദ്ധതി പിന്‍വലിക്കില്ലെന്ന പിടിവാശിയയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. അഗ്നിപഥ് യുവാക്കൾക്ക് മികച്ച അവസരമാണ്. ഇതു പ്രയോജനപ്പെടുത്തണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി യുവാക്കളുടെ ശോഭനമായ ഭാവിക്ക് വേണ്ടിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പദ്ധതിക്ക് പ്രധാനമന്ത്രിയോട് നന്ദിയെന്നും പ്രായപരിധി 23 ആക്കി ഉയര്‍ത്തിയത് മികച്ച തീരുമാനണെന്നും അമിത് ഷാ പറഞ്ഞു.

തന്ത്രപ്രധാന സൈനിക സേവനവും കരാർവൽക്കരിച്ച നരേന്ദ്രമോദി സർക്കാരിനെതിരായി രാജ്യവ്യാപക പ്രതിഷേധമുയര്‍ത്തി യുവജനങ്ങള്‍. നാലു വർഷത്തേക്കുമാത്രം യുവജനങ്ങളെ  സൈന്യത്തിലേക്ക് എടുക്കുന്ന അ​ഗ്നിപഥ്  പദ്ധതിക്ക് എതിരെ ബിഹാർ, യുപി, രാജസ്ഥാൻ, ഹരിയാന, ഡൽഹി, മധ്യപ്രദേശ്‌, ജമ്മു–-കശ്‌മീർ, പഞ്ചാബ്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ പതിനായിരക്കണക്കിന്‌ യുവാക്കൾ തെരുവിലിറങ്ങി. ബിഹാറിൽ പ്രക്ഷോഭകർ മൂന്ന്‌ ട്രെയിൻ കത്തിച്ചു.

അഗ്നിപഥ് പദ്ധതിക്ക് എതിരെ ഇന്നും രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ ട്രെയിനിന് തീയിട്ടു. സ്റ്റേഷനകത്തെ സ്റ്റാളുകളും ഓഫീസിന്റെ ജനല്‍ച്ചില്ലുകളും തകര്‍ത്തു. ട്രെയിനുകള്‍ക്ക് നേരെ കല്ലേറുമുണ്ടായി. കർഷകസമരത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങളിൽ ഒന്നാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ മാത്രം ഒതുങ്ങി നിന്ന യുവാക്കളുടെ പ്രതിഷേധം ഇപ്പോൾ തെക്കേ ഇന്ത്യയിലേക്കും വ്യാപിച്ചിരിക്കുകയാണ്.

പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ തണുപ്പിക്കാൻ കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുകയാണ്. നിയമനത്തിന് അപേക്ഷിക്കാൻ ഉള്ള ഉയർന്ന പ്രായപരിധിയി കേന്ദ്ര സർക്കാർ കുറച്ചു. പ്രതിഷേധം തണുപ്പിക്കാൻ പ്രായപരിധി 23 വയസിലേക്കാണ് ഉയർത്തിയത്. ഇളവ് ഈ വർഷത്തേക്ക് മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കി. രണ്ട് വർഷമായി റിക്രൂട്ട്മെന്‍റ് നടക്കാത്ത സാഹചര്യത്തിലാണ് ഒറ്റത്തവണ ഇളവ് നൽകുന്നതെന്നും കേന്ദ്രം വിശദീകരിച്ചിട്ടുണ്ട്. പദ്ധതിയെ കുറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും മുൻ വർഷങ്ങളേക്കാൾ മൂന്നിരട്ടി നിയമനം നടത്തുമെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. യുവാക്കളുടെ ഭാവി അനിശ്‌ചിതത്വത്തിൽ ആകുമെന്ന പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ തുടരാനിടയുള്ള സാഹചര്യം കണക്കിലെടുത്ത് രാജ്യമെങ്ങും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബിഹാർ, ഹരിയാന, ഉത്തർപ്രദേശ്, ദില്ലി, മധ്യപ്രദേശ്‌, ജമ്മു എന്നിവിടങ്ങളിൽ ഇന്നലെ നടന്ന പ്രതിഷേധം അക്രമ സംഭവങ്ങളിലേക്ക് നീങ്ങിയിരുന്നു. വിവിധ ഇടങ്ങളിൽ പൊലീസ് വാഹനങ്ങളും, പൊലീസ് സ്റ്റേഷനും, ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും ആക്രമിക്കപ്പെട്ടു. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് 34 ൽ അധികം ട്രെയിനുകൾ റദ്ദാക്കി. 72 സർവീസുകൾ വൈകി ഓടുന്നു. യുവാക്കളുടെ പ്രതിഷേധത്തെ പിന്തുണച്ച് വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News