രാജസ്ഥാനി(rajasthan)ല്‍14 വയസ്സുകാരൻ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അയൽവാസിയായ ഏഴുവയസ്സുകാരനെതിരെ കേസെടുത്തു. ബുധനാഴ്ചയാണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചതെന്ന് ഉദ്യോഗ് നഗർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ മനോജ് സിംഗ് സികർവാൾ പറഞ്ഞു.
കുറ്റാരോപിതനായ കുട്ടി ഇപ്പോഴും മാതാപിതാക്കൾക്കൊപ്പമാണ്. വിഷയത്തിൽ കോടതിയുടെ ഉപദേശം തേടിയെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ പ്രായം നിർണയിക്കാൻ പരിശോധന നടത്താനും പൊലീസ് അനുമതി തേടിയിട്ടുണ്ട്.
60 ശതമാനത്തോളം പൊള്ളലേറ്റ് ഒരു മാസമായി കോട്ട എംബിഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു 14 വയസുകാരൻ. മെയ് 13 ന് നടന്ന തർക്കത്തിനൊടുവിൽ ഏഴുവസ്സുകാരൻ തന്നെ ഡീസലൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് മരിക്കും മുമ്പ് 14കാരൻ പൊലീസിന് മൊഴി നൽകിയിരുന്നു.
പ്രേം നഗർ കോളനിയിലെ വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെ, രോഷാകുലനായ ഏഴു വയസുകാരൻ സമീപത്ത് പാർക്ക് ചെയ്‌തിരുന്ന പിതാവിന്റെ ഓട്ടോയിൽ നിന്ന് ഒരു കുപ്പി ഡീസൽ കൊണ്ടുവന്ന് ശരീരത്തിൽ ഒഴിച്ചതായും പിന്നീട് തീപ്പെട്ടികൊണ്ട് തീകൊളുത്തിതായും 14കാരൻ മൊഴി നൽകിയെന്ന് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.
ചികിത്സയ്ക്കിടെ കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ, ഐപിസി സെക്ഷൻ 307 പ്രകാരം കൊലപാതകശ്രമത്തിന് ഏഴു വയസ്സുകാരനെതിരെ പൊലീസ് കേസെടുത്തിരുന്നു. കുട്ടി മരിച്ചതോടെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.
മധ്യപ്രദേശ് ഷിയോപൂർ സ്വദേശികളായ കുടുംബം കോട്ടയിലെ പ്രേം നഗർ കോളനിയിലെ വാടക വീട്ടിലാണ് താമസം. പ്രതിയായ കുട്ടിയുടെ പിതാവ് ഓട്ടോഡ്രൈവറാണ്. സംഭവത്തിന് ശേഷം ഏഴുവയസ്സുകാരന്റെ കുടുംബം സ്വദേശത്തേക്ക് പോയി. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ട(postmortem)ത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here