പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിർമാതാവുമായ വിജയ് ബാബു(Vijay Babu)വിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി(highcourt) വിധി പറയാന്‍ മാറ്റി. കുറ്റകൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രതി വിദേശത്തിരുന്ന് നടിയുടെ പേര് വെളിപ്പെടുത്തിയെന്ന ഗുരുതര കുറ്റം ചെയ്‌തെന്നും പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
നടിയെ ഭീഷണിപ്പെടുത്തിയ പ്രതി തെളിവുകളില്‍ കൃത്രിമം കാണിച്ചെന്നും മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ ഫലം കിട്ടാനുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. വിജയ് ബാബുവിനെതിരെ ഭാര്യയുടെ തന്നെ പരാതി മുന്‍പുണ്ടായിട്ടുണ്ടെന്നും പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും നടി ബോധിപ്പിച്ചു.
ഉഭയകക്ഷി സമ്മതപ്രകാരമാണ് ഇരയുമായി ബന്ധപ്പെട്ടതെന്നും തെളിവുകളായി വാട്‌സാപ്പ് ചാറ്റുകളും സന്ദേശവും ചിത്രങ്ങളും ഉണ്ടെന്നാണ് പ്രതിയുടെ അവകാശവാദം.ജസ്റ്റീസ് ബച്ചു കുര്യന്‍ തോമസാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചത്.
അതേസമയം,വിജയ് ബാബു തന്നെ ഭീഷണിപ്പെടുത്തിയെന്ന് നടി ഹൈക്കോടതിയെ അറിയിച്ചു. വാട്‌സാപ്പ് സന്ദേശങ്ങളും മറ്റും പുറത്തുവിടുമെന്ന് വീട്ടുകാരെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും സിനിമയില്‍ അവസരങ്ങള്‍ തടഞ്ഞെന്നും ബോധിപ്പിച്ചു.
വിദേശത്ത് ഒളിവിലിരുന്നപ്പോഴും ഭീഷണി തുടര്‍ന്നെന്നും വിജയ് ബാബുവിന്റ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് നടി കോടതിയില്‍ നിലപാടറിയിച്ചു. ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധപ്പെട്ടെതെന്ന പ്രതിയുടെ വാദം കളവാണന്നും സംരക്ഷകനായി ചമഞ്ഞ് ചൂഷണം ചെയ്‌തെന്നും നടി വ്യക്തമാക്കി. കേസില്‍ അതിജീവിതയുടെ വാദം തുടരും.
പേര് വെളിപ്പെടുത്തിയെന്ന കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളി. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്ന് കണക്കിലെടുത്താണ് ജാമ്യഹര്‍ജി തള്ളിയത്. പ്രതിയുടെ ‘അറസ്റ്റ് വിലക്ക് തുടരും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here