കൊളംബിയയില്‍ ഗസ്റ്റാവോ പെട്രോക്ക് വിജയം

കൊളംബിയയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ഗസ്റ്റാവോ പെട്രോ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കൊളംബിയയുടെ ദേശീയ സ്വാതന്ത്ര്യത്തിന്റെ 212 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇടതുപക്ഷ സ്ഥാനാര്‍ഥി പ്രസിഡന്റാകുന്നത്.

സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങള്‍ വാഗ്ദാനം ചെയ്തതാണ് ഗസ്താവോ പെട്രോ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 62കാരനായ ഗസ്റ്റാവോ മെയ് 29നു നടന്ന ഒന്നാംഘട്ട വോട്ടെടുപ്പില്‍ പെട്രോ 40.3 ശതമാനത്തിലധികം വോട്ടുവാങ്ങി മുന്നിലെത്തിയിരുന്നു. ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ ആര്‍ക്കും 50 ശതമാനത്തിലധികം വോട്ട് നേടാനാകാത്തതിനെത്തുടര്‍ന്നാണ് ഈ മാസം 19നു രണ്ടാംവട്ട വോട്ടെടുപ്പിലേക്ക് രാജ്യം നീങ്ങിയത്. ഈ വോട്ടെുപ്പില്‍ ഗസ്റ്റാവോ 50.4 ശതമാനം വോട്ട് നേടിയപ്പോള്‍ റോഡോള്‍ഫോ ഹെര്‍ണാണ്ടസിന് 47.3 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

ആദ്യഘട്ടത്തില്‍ എതിര്‍സ്ഥാനാര്‍ഥികളായ റൊഡോള്‍ഫോ ഹെര്‍ണാണ്ടസിന് 28.2 ശതമാനം, ഫെഡറികോ ഗുട്ടിറെസിന് 23.9 ശതമാനം വോട്ടുമാണ് ലഭിച്ചത്. 54 ശതമാനം ആളുകള്‍ മാത്രമാണ് വോട്ടുരേഖപ്പെടുത്തിയത്. 3.9 കോടി വോട്ടര്‍മാരില്‍ 2.1 കോടിയാളുകള്‍ മാത്രം. പതിറ്റാണ്ടുകളായി തീവ്രവലതുപക്ഷം ഭരണം നടത്തുന്ന രാജ്യത്ത് ഇടതുപക്ഷത്തിന്റെ ശക്തമായ മുന്നേറ്റമാണ് പ്രകടമാകുന്നത്.

”ഇന്നത്തെ നിലയില്‍, കൊളംബിയ മാറിക്കൊണ്ടിരിക്കുകയാണ്, ഞങ്ങളുടെ ലക്ഷ്യങ്ങളിലൊന്നിലേക്ക് നമ്മെ നയിക്കുന്ന ഒരു യഥാര്‍ത്ഥ മാറ്റമാണ് വരുന്നത്. കൊളംബിയയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ എല്ലാ പ്രതിപക്ഷ അംഗങ്ങളേയും പ്രസിഡന്റ് കൊട്ടാരത്തിലേക്ക് സ്വാഗതം ചെയ്യും” ഗസ്റ്റാവോ പറഞ്ഞു.

കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയുടെ മേയറായും സെനറ്ററായും പ്രവര്‍ത്തിച്ച പെട്രോ 2018-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇവാന്‍ ഡ്യൂക്കിനോട് പരാജയപ്പെട്ട അന്നുമുതല്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയാണ്. മുന്‍ ഗറില്ല പോരാളികൂടിയായ ഹിസ്റ്റോറിക്കല്‍ പാക്ട് സ്ഥാനാര്‍ഥിയായ പെട്രോ വിജയിക്കുമെന്ന് അഭിപ്രായ സര്‍വേകള്‍ പ്രവചിച്ചിരുന്നു.

സൈനിക പിന്തുണയോടെ കൊളംബിയയിലെ സമ്പന്നവിഭാഗം അധികാരത്തിന്റെ കടിഞ്ഞാണ്‍ കൈവശപ്പെടുത്തിയിരുന്ന കാലത്തിന് അന്ത്യംകുറിക്കുന്നതാകും ഈ തെരഞ്ഞെടുപ്പുഫലമെന്നാണ് പെട്രോ അവകാശപ്പെട്ടിട്ടുള്ളത്. വിജയിച്ചില്ലെങ്കില്‍ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുമെന്നു പ്രഖ്യാപിച്ച് കഴിഞ്ഞ സെപ്തംബറില്‍ തെരഞ്ഞെടുപ്പുപ്രചാരണത്തിനു തുടക്കമിട്ട പെട്രോ സാമ്പത്തിക അസമത്വം ഇല്ലാതാക്കുമെന്ന പ്രഖ്യാപനത്തിലൂടെയാണ് ജനഹൃദയങ്ങള്‍ കീഴടക്കിയത്.

ഗസ്റ്റവോയുടെ വിജയം കൊളംബിയയുടെ മാത്രമല്ല, ലാറ്റിനമേരിക്കയുടെ ഇടതുപക്ഷ മുന്നേറ്റത്തില്‍ പുതിയ അധ്യായമാണ് എഴുതിചേര്‍ക്കുന്നത്. ക്യൂബ, വെനസ്വേല, അര്‍ജന്റീന, ചിലി, ബൊളീവിയ, നിക്കരാഗ്വ, പെറു, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങള്‍ക്കു പിന്നാലെ കൊളംബിയകൂടി ഇടതുപക്ഷത്തേക്ക് എത്തുന്നത് ലാറ്റിനമേരിക്കയില്‍ പുരോഗതിയുടെ പുതിയ നിലപാടൊരുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News