DYFI; സായ് പല്ലവിക്ക് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

തെന്നിന്ത്യയിലെ പ്രസിദ്ധ സിനിമാ താരം സായ് പല്ലവിക്ക് നേരെ അപര മത വിദ്വേഷം കൊണ്ട് അന്ധരായ സംഘപരിവാർ ശക്തികൾ നടത്തുന്ന പ്രചാരണങ്ങളെ ഡിവൈഎഫ്ഐ ശക്തമായി അപലപിച്ചു.

തെലുങ്കു ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ, കശ്മീരി പണ്ഡിറ്റുകളുടെ നേരെ നടന്ന ക്രൂരകൃത്യങ്ങൾ തന്നെ വളരെയധികം അസ്വസ്ഥയാക്കുന്നു, മുസ്ലീം സമുദായത്തിൽപ്പെട്ടവരെ ആൾകൂട്ടമായി അടിച്ചു കൊല്ലുന്നതും തന്നെ അസ്വസ്ഥയാക്കുന്നു, നമ്മുടെ സമൂഹത്തിലെ എല്ലാതലത്തിലുമുള്ള ഹിംസാത്മകത അവസാനിപ്പിക്കണം എന്ന് അഭിപ്രായപെട്ടിരുന്നു. തികച്ചും ന്യായമായ ഈ അഭിപ്രായ പ്രകടനം നടത്തിയതിനാണ് സായി പല്ലവിക്കെതിരെ കടുത്ത സൈബർ ആക്രമണത്തിന് സംഘപരിവാർ മുന്നിട്ടിറങ്ങിയത്. ബജ്രഗ് ദൾ കൊടുത്ത പരാതിയിൽ അവർക്കെതിരെ പോലീസ് കേസെടുക്കുന്ന വിചിത്രമായ സ്ഥിതി പോലുമുണ്ടായി.

സംഘപരിവാറിന്റെ നേതൃത്വത്തിൽ രാജ്യത്ത് ആകമാനം നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളെ വിമർശിക്കുന്നവരോടുള്ള കേന്ദ്ര ഭരണകക്ഷിക്കാരുടെ സമീപനമാണ് ഈ സംഭവത്തോടെ ഒരിക്കൽ കൂടി വ്യക്തമായിരിക്കുന്നത്. സായ് പല്ലവിക്ക് നേരെ നടക്കുന്ന ഈ ഹീന പ്രവർത്തിയിൽ നമ്മുടെ മുഖ്യധാര മാധ്യമങ്ങളിൽ പലരുമുണ്ട് എന്നത് നമ്മുടെ രാജ്യം വന്നു ചേർന്നിരിക്കുന്ന ദുരവസ്ഥയുടെ അടയാളമാണ്.

ഈ സൈബർ ആക്രമണങ്ങളോട് പ്രതികരിച്ചു സോഷ്യൽ മീഡിയ വഴി നൽകിയ വീഡിയോ സന്ദേശത്തിൽ അവർ പറഞ്ഞത് എന്തുവില കൊടുത്തും അടിച്ചമര്‍ത്തപ്പെടുന്നവരെ സംരക്ഷിക്കണമെന്നും, താൻ ഏത് മതത്തിലുള്ളവരുടെയും ആൾക്കൂട്ട കൊലകളെ ന്യായീകരിക്കില്ലെന്നുമാണ്.
ശരിയായ തന്റെ നിലപാടിൽ ഉറച്ചു നിന്നുകൊണ്ടുള്ള സായ് പല്ലവിയുടെ പ്രസ്താവന ജനാധിപത്യ മതേതര വിശ്വാസികൾക്ക് ആത്മവിശ്വാസം പകരുന്നതാണ്.

സംഘപരിവാർ നടത്തുന്ന ആൾക്കൂട്ട കൊലകൾക്കെതിരെ നിലപാട് വ്യക്തമാക്കിയതിന്റെ പേരിൽ സൈബർ അക്രമണം നേരിടുന്ന സായി പല്ലവിക്ക് ഡി. വൈ.എഫ്. ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here