തെന്നിന്ത്യൻ സൂപ്പർ താരം വിജയ്‍യുടെ(vijay) നാൽപ്പത്തിയെട്ടാം പിറന്നാളാണിന്ന്(birthday). തെന്നിന്ത്യൻ സിനിമയിലെ തന്നെ താരമൂല്യവും വിപണിമൂല്യവും ആരാധകപിന്തുണയുമുള്ള ബ്രാൻഡായി ഇന്ന് വിജയ് മാറിയിട്ടുണ്ടെങ്കിൽ അതിനു പിന്നിലെ പ്രയത്നം ചെറുതൊന്നുമല്ല.
ബാലതാരമായി വന്നു, യൗവനത്തിൽ കുറച്ച് പ്രേമചിത്രങ്ങൾ ചെയ്‍തതിലധികവും പരാജയപ്പെട്ടു, പിന്നെയടങ്ങാത്ത വിജയക്കൊടുങ്കാറ്റായി സിനിമ മേഖലയിൽ വീശിയടിച്ചുകൊണ്ടിരിക്കുന്ന അഭിനയ വിസ്‍മയം. അതാണ് വിജയ്.
കരിയറിലെ അറുപത്തിയാറാം സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്ററാണ് പിറന്നാളിന് ആരാധകർക്ക് താരം നൽകുന്ന സമ്മാനം. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.
നിർമാതാവായ അച്ഛൻ ചന്ദ്രശേഖറിന്‍റെ സിനിമയിൽ തന്നെയായിരുന്നു അഭിനയത്തിന്റെ തുടക്കം. സിനിമാകുടുംബത്തിലെ കുട്ടിയെന്ന പരിഗണനയിൽ തുടർച്ചയും കിട്ടി. വളർച്ച പക്ഷേ 96ൽ വന്ന ‘പൂവെ ഉനക്കാകെ’ മുതലായിരുന്നു.
രണ്ടായിരങ്ങളിൽ തമിഴ്(tamil) സിനിമയിലെ യുവരാജന്‍റെ പട്ടാഭിഷേകം… ‘ബദ്രി’, ‘തിരുമലൈ’, ‘കാതലുക്ക് മര്യാദൈ’, ‘തുള്ളാതെ മനവും’… പത്താണ്ടുകൂടി പിന്നിട്ടപ്പോഴേക്കും തമിഴകം കണ്ടത് താരചക്രവർത്തിയുടെ പടയോട്ടം. ‘ഗില്ലി’, ‘വില്ല്’, ‘പോക്കിരി’, ‘കാവലൻ’,’ തലൈവാ’, ‘തുപ്പാക്കി’… ഹിറ്റുകള്‍ അങ്ങനെ നീളുന്നു..
ഇളയ ദളപതി പിന്നെ ദളപതി തന്നെയായി. ‘ജില്ല’, ‘മെർസൽ’, ‘ബിഗിൽ’, ‘മാസ്റ്റർ’ എന്നിങ്ങനെ ബ്രഹ്മാണ്ഡ ഹിറ്റുകൾ. പതിയെ വിജയ് പടങ്ങൾ രാഷ്‍ട്രീയം പറഞ്ഞുതുടങ്ങി. കേന്ദ്രസർക്കാരിനെതിരെ കഠിന വിമർശനങ്ങൾ, പിന്നാലെ എൻഫോഴ്‍സ്‍മെന്‍റിന്‍റെ ചോദ്യം ചെയ്യൽ, വിവാദം. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു.
താരം സൈക്കിളിൽ വോട്ട് ചെയ്യാനെത്തുന്നു, ആരാധക സംഘടന നൂറിലധികം തദ്ദേശ സീറ്റുകൾ ജയിക്കുന്ന സ്വാധീന ശക്തിയാകുന്നു, സജീവ രാഷ്‍ട്രീയ പ്രവേശത്തിന്‍റെ സൂചനകൾ നൽകിയും പിന്മാറിയുമെല്ലാം വാർത്തയാകുമ്പോഴും വിജയ്ന്‍റെ താരമൂല്യം ഉയർന്നുയർന്നു പോയ്‍ക്കൊണ്ടിരുന്നു.
പിറന്നാളിന് തൊട്ടുമുമ്പ് കരിയറിലെ അറുപത്തിയാറാം സിനിമയുടെ ടൈറ്റിലെത്തി. ദേശീയ പുരസ്കാര ജേതാവ് വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ‘വരശില്‍’ ആരാധകപ്രതീക്ഷ വാനോളം. ‘വിക്ര’ത്തിന്‍റെ മെഗാ വിജയത്തിന് ശേഷം ലോകേഷ് കനകരാജിന്‍റെ അടുത്ത പ്രൊജക്റ്റും വിജയ് സിനിമയാണ്. പ്രിയ താരത്തിന് പിറന്നാൾ ആശംസകൾ…
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here